നൈജർ: നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ പാപ്പിരിയിലുളള സെന്റ് മേരീസ് കാത്തലിക് സ്കൂളിലാണ് സംഭവം. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയാണ് (സിഎഎൻ) ഇക്കാര്യം സ്ഥിരീകരിച്ചത്. സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഭീകരസംഘടനകളാണോ അതോ പ്രദേശിക ക്രിമിനൽ ഗ്രൂപ്പുകളാണോ എന്ന് വ്യക്തമല്ല.
വെള്ളിയാഴ്ച പുലർച്ചെ അക്രമികൾ സ്കൂളിൽ അതിക്രമിച്ച് കയറിയാണ് കുട്ടികളെയും അധ്യാപകരെയും പിടിച്ചു കൊണ്ടുപോയത്. അടുത്തകാലത്ത് നൈജീരിയയിൽ നടന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലാണിത്. കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സിഎഎൻ വക്താവ് ഡാനിയേൽ അറ്റോറി പറഞ്ഞു. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിലേക്കുള്ള യാത്ര പ്രസിഡന്റ് ബോല ടിനുബു റദ്ദാക്കി.
ഈ ആഴ്ച ആദ്യം, പാപ്പിരിയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള കെബ്ബി സംസ്ഥാനത്ത് നിന്നും തോക്കുധാരികൾ 25 ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ക്വാറ സംസ്ഥാനത്തെ ഒരു പള്ളിയിൽ തോക്കുധാരികൾ അതിക്രമിച്ച് കയറി രണ്ട് പേരെ കൊല്ലുകയും 38 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഗുരുതര സുരക്ഷാ പ്രശ്നമുള്ള പ്രദേശങ്ങളിലെ 47 കോളേജുകൾ അടച്ചുപൂട്ടാൻ ഫെഡറൽ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.















