തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 37 കാരി മരിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 6 നായിരുന്നു ഏഴാമത്തെ പ്രസവം. യുവതിയുടെ കുടുംബം പരാതി നൽകിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. യുവതിയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ഇയാൾക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വീട്ടിൽ വച്ചായിരുന്നു യുവതി പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞും മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്‌ക്ക് കൃത്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് പരാതിയുണ്ട്. ദമ്പതികൾ അക്യുപങ്ചർ ചികിത്സാരീതികൾ പിന്തുടർന്നിരുന്നതായും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്.
ഒരു വർഷം മുമ്പ് മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.















