ചണ്ഡീഗഢ്: ഹരിയാനയിൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ പദ്ധതിക്ക് കീഴിൽ 747 കോടി രൂപ അനുവദിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിക്കാണ് നയാബ് സിംഗ് സെയ്‌നിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അംഗീകാരം നൽകിയത്. ഇതിൽ 222 കോടി രൂപ കേന്ദ്ര വിഹിതവും, 525 കോടി രൂപ സംസ്ഥാന വിഹിതവുമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഏകദേശം 14.8 ലക്ഷത്തിലധികം കുട്ടികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് എലിമെന്ററി എഡ്യൂക്കേഷൻ ഡയറക്ടർ മനിക മാലിക് യോഗത്തിൽ അറിയിച്ചു. ചീഫ് സെക്രട്ടറി അനുരാഗ് രസ്തോഗിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച അവലോകനം നടന്നത്.
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണക്രമവും കമ്മിറ്റി വിലയിരുത്തി. ഭക്ഷണ വിതരണത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്‌ക്കും ഇടനൽകാതെ ശുചിത്വം, പോഷകാഹാര മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. നൽകുന്ന ഭക്ഷണം പോഷകഗുണമുളളതും രുചികരവും നിശ്ചിത നിലവാരത്തിലുളളതുമാണെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശാധനകളും ഫീഡ്ബാക്ക് ശേഖരണവും നടത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫണ്ട് വിനിയോഗത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗഡുക്കൾ കൃത്യസമയത്ത് അനുവദിക്കുന്നതിനുമുളള നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.















