തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട ആവേശകരമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം പോളിങ് ബൂത്തിലെത്തി വിധി കുറിച്ചു. കടുത്ത വേനല്‍ചൂടിനെ അവഗണിച്ചും വോട്ടര്‍മാര്‍ വലിയ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് 75 ശതമാനം കടന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തിയത് രാഷ്‌ട്രീയ മുന്നണികളില്‍ ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്.
കേരളത്തിന് പുറമെ ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോര്‍ഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്. അഞ്ചുമണിവരെയുള്ള വിവരങ്ങള്‍ പ്രകാരം പുതുച്ചേരി: 86.92%, അസം: 84.42% പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളും ആരോപണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നായ്‌ക്കുരണപ്പൊടി പ്രയോഗം: കാസര്‍കോട് തൃക്കരിപ്പൂരിലെ ഉതിരനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യുഡിഎഫ് വനിതാ ഏജന്റിന് നേരെ നായ്‌ക്കുരണപ്പൊടി എറിഞ്ഞതായി പരാതി ഉയര്‍ന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരത്ത് മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയുമായി വോട്ട് ചെയ്യാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിടികൂടി. ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പേജില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായി. അറിവില്ലാതെ സംഭവിച്ചതാണെന്ന് പറഞ്ഞ് പിന്നീട് ഇത് നീക്കം ചെയ്തു. വോട്ടര്‍ പട്ടിക പുതുക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തിലെ വര്‍ധനവ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി എല്ലാവരുടെയും കണ്ണുകള്‍ മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ്. അടുത്ത 25 ദിവസങ്ങള്‍ കേരള രാഷ്‌ട്രീയത്തില്‍ പ്രവചനാതീതമായ ചര്‍ച്ചകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും സാക്ഷ്യം വഹിക്കും.















