മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോല അറസ്റ്റിൽ. തൂർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ വച്ചാണ് കൊടുകുറ്റവാളി പിടിയിലായത്. ആഗോള ലഹരി മാഫിയയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനറെ സുപ്രധാന നാഴികക്കല്ലാണ് സലിം ഡോലയുടെ അറസ്റ്റ്.
ആദ്യകാലത്ത് ദാവൂദ് സംഘത്തിനൊപ്പം ഇയാൾ മുംബൈയിലായിരുന്നു. പിന്നീടാണ് ദുബായിലേക്ക് പ്രവർത്തനം മാറ്റിയത്. ആഗോള സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തിന്റെ നല്ലൊരു പങ്ക് സലിം ഡോല നിയന്ത്രിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒന്നിലധികം രാജ്യങ്ങളിൽ ഇയാളുടെ കീഴിലുള്ള മാഫിയ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നഗരങ്ങളിലും ഇയാളുടെ ലഹരി ശൃംഖല വ്യാപിച്ചിട്ടുണ്ട്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നേരത്തെ ഡോലയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം മുംബൈ പോലീസ് ഡോലയുടെ അടുത്ത സഹായികളെ അറസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങളെ പോലും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തിന് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യൻ ഏജൻസികൾ ദുബായ് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ലഹരി കടത്ത്, കള്ളപ്പണ ഇടപാട് അടക്കമുള്ള നിർണ്ണായക വിവരങ്ങൾ സലിം ഡോലയിൽ നിന്നും ലഭിക്കുമെന്നാണ് ഏജൻസികളുടെ കണക്കുകൂട്ടൽ.















