കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി ചരിത്ര വിജയം സ്വന്തമാക്കി. ജനവിധി അനുകൂലമായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു. ലോകകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ പരാജയം രുചിക്കേണ്ടി വന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഞെട്ടല്‍. ബിജെപിയുടെ പോരാളി സുവേന്ദു അധികാരി 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമതയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയത്. ഭവാനിപൂരിന് പുറമെ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയം ആവര്‍ത്തിച്ചു. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, ഇപ്പോള്‍ തൃണമൂല്‍ അധിപയെ തുടര്‍ച്ചയായി പരാജയപ്പെടുത്തുന്ന രാഷ്‌ട്രീയ എതിരാളിയായി മാറിയിരിക്കുകയാണ്.
ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ വന്‍ ജനരോഷം തൃണമൂലിന്റെ പതനത്തിന് ആക്കം കൂട്ടി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണല്‍ ഫലങ്ങള്‍. ഹൈന്ദവ വോട്ടുകളുടെ ശക്തമായ ഏകീകരണവും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കുണ്ടായ സ്വീകാര്യതയുമാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മമത ബാനര്‍ജിയുടെ ‘ബംഗാളിന്റെ മകള്‍’ എന്ന പ്രതിച്ഛായയ്‌ക്ക് വലിയ മങ്ങലേല്‍പ്പിച്ചു. ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സംഭവിക്കുന്ന ഈ മാറ്റം ദേശീയ രാഷ്‌ട്രീയത്തിലും വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.















