തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ വകുപ്പുകളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴും, വി.ഡി. സതീശനും സംഘത്തിനും തലസ്ഥാന നഗരിയില്‍ ഔദ്യോഗിക വസതികള്‍ തയാറായി. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒന്നര ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ ചുമതലകളില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍, ഇതിനിടയിലും തങ്ങള്‍ ആഗ്രഹിച്ച മന്ദിരങ്ങള്‍ സ്വന്തമാക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ഈ കെട്ടിടങ്ങള്‍ വീണ്ടും ഭംഗിയാക്കാനായി ഏകദേശം നാല് കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവുചുരുക്കല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. നിലവില്‍ ചോര്‍ച്ചയോ മറ്റ് കേടുപാടുകളോ ഇല്ലാത്തതും മുന്‍ മന്ത്രിമാര്‍ വൃത്തിയായി സൂക്ഷിച്ചതുമായ ഈ മന്ദിരങ്ങളില്‍, കേവലം പെയിന്റിംഗിനും മോടിപിടിപ്പിക്കലിനുമായി ഇത്രയും വലിയ തുക ധൂര്‍ത്തടിക്കുന്നതിനെതിരെ ഭരണമാറ്റത്തെ പ്രതീക്ഷയോടെ കണ്ട ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം, മന്ത്രി അനൂപ് ജേക്കബിനായി താല്‍ക്കാലികമായി വാടകവീട് കണ്ടെത്താനാണ് നിലവിലെ തീരുമാനം. മന്ത്രിമാര്‍ ഒഴിഞ്ഞ വസതികളില്‍ അറ്റകുറ്റപ്പണികള്‍ അത്യാവശ്യമാണെന്ന വാദമാണ് പൊതുമരാമത്ത് വകുപ്പ് ഉയര്‍ത്തുന്നത്.
ഇതിനായി സമര്‍പ്പിച്ച 3.96 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. സാമ്പത്തിക ഭദ്രത വീണ്ടെടുക്കുമെന്ന് പ്രത്യാശ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍, ആദ്യഘട്ടത്തില്‍ തന്നെ ഇത്തരം ധൂര്‍ത്തുകളുമായി മുന്നോട്ട് പോകുന്നത് വലിയ ജനവിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
കെ. മുരളീധരന്‍- സാനഡു, എ.പി. അനില്‍കുമാര്‍- കാവേരി, പി.സി. വിഷ്ണുനാഥ്- നിള, എം. ലിജു- അജന്ത, റോജി എം. ജോണ്‍- ഗ്രേസ്, ടി. സിദ്ദിഖ്- ഗംഗ, കെ.എ. തുളസി- പ്രശാന്ത്, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, ഒ.ജെ. ജനീഷ്- മന്‍മോഹന്‍ ബംഗ്ളാവ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി- ലൈന്ത്രസ്റ്റ്, എന്‍. ഷംസുദീന്‍- നെസ്റ്റ്, കെ.എം. ഷാജി- പൗര്‍ണമി, പി.കെ. ബഷീര്‍- ഉഷസ്, വി.ഇ. അബ്ദുള്‍ ഗഫൂര്‍- കവടിയാര്‍ ഹൗസ് എന്നീ വസതികള്‍. മോന്‍സ് ജോസഫ്- പെരിയാര്‍, ഷിബു ബേബി ജോണ്‍- എസ്സെന്‍ഡേന്‍, സി.പി. ജോണ്‍- റോസ് ഹൗസ് എന്നിങ്ങനെയാണ് മറ്റ് വസതികള്‍.















