കൊൽക്കത്ത: ബി.ജെ.പിയുടെ കീഴിൽ ബംഗാളിലെ കോൺഗ്രസ്സും ഇടതുപക്ഷവും തൃണമൂലും സുരക്ഷിതരായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മമതാ ബാനർജിയുടെ ദുർഭരണം സംസ്ഥാനത്തിനെ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി താൽദാംഗ്രയിലെ പ്രചാരണ കൊട്ടിക്കലാശത്തിലാണ് ബി.ജെ.പി നേതാവ് ബംഗാൾ ജനതയ്‌ക്കും മറ്റ് പാർട്ടികൾക്കും ആശ്വാസം പകർന്നത്.
ജനങ്ങളിൽ സുരക്ഷിതത്വ ബോധമില്ലാതെ എങ്ങനെയാണ് ഒരു സർക്കാരിന് വികസനം കൊണ്ടുവരാനാവുക. പ്രതിപക്ഷ പാർട്ടികൾക്ക് സംസ്ഥാനത്ത് സുരക്ഷിതത്വമില്ലെന്നും ബംഗാളിനെ മമത അരാജകത്വത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പാർട്ടികളും ബി.ജെ.പി അധികാരത്തിലെത്തിയാൽ സുരക്ഷിതരായിരിക്കും. ഇപ്പോൾ ബി.ജെ.പി പ്രവർത്തകരെ കൊന്നൊടുക്കുന്ന തൃണമൂൽ പ്രവർത്തകരും സുരക്ഷിത രായിരിക്കും. മമതയുടെ ദുർഭരണം ജനം തൂത്തെറിയുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തിന് മാതൃകയായി മുന്നേറുകയാണ്. എല്ലാ സംസ്ഥാനങ്ങളും 21-ാം നൂറ്റാണ്ടിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്നു. എന്നാൽ മമത ബംഗാളിനെ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ബി.ജെ.പി 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments