ലക്‌നൗ: ഗംഗാ നദിയിൽ തടിപ്പെട്ടിയിൽ അടച്ച് ഉപേക്ഷിക്കപ്പട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. വഞ്ചിക്കാരനായ ഗല്ലു ചൗധരിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗാസിപൂരിന് സമീപമുള്ള ധാദ്രിഘട്ടിൽ നിന്നാണ് ഗല്ലുവിന് പെട്ടി ലഭിക്കുന്നത്.
ഗംഗാ നദിയിലൂടെ ഒഴുകി നടക്കുകയായിരുന്നു തടിപ്പെട്ടി. സംശയാസ്പദമായ രീതിയിൽ ലഭിച്ച പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുഞ്ഞിനെ കാണുന്നത്. പെട്ടിയ്‌ക്കുള്ളിൽ ദൈവങ്ങളുടെ ചിത്രവും ഒപ്പം കുഞ്ഞിന്റെ ജാതകവും ഉണ്ടായിരുന്നു.
ഗംഗാ നദിയിൽ നിന്നും ലഭിച്ച സമ്മാനമാണിതെന്നും അതിനാൽ കുഞ്ഞിനെ വളർത്താനാണ് തീരുമാനമെന്നും ഗല്ലു ചൗധരി പറഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിന് വൈദ്യ പരിശോധന നടത്തുമെന്നും മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം നടത്തുമെന്നും ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി. അതിനിടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അറിയിച്ചു.
Comments