ടോക്കിയോ: ഒളിമ്പിക്‌സിലെ വിവിധ കായിക ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി പിണഞ്ഞു. ഇന്ത്യൻ അമ്പെയ്ത് പുരുഷതാരങ്ങൾ ക്വാർട്ടറിൽ പുറത്തായി. തരുൺദീപ്‌റായ്-അതാനുദാസ്-പ്രവീൺയാദവ് സഖ്യമാണ് പുറത്തായത്. ദക്ഷിണ കൊറിയയുടെ ലോകോ ത്തര താരങ്ങളായ ജിൻയെക്-വൂജിൻ-യെ ഡികോക് സഖ്യമാണ് ഇന്ത്യൻ താരങ്ങളെ മറികടന്ന് 6-0ന് സെമിയിലേക്ക് മുന്നേറിയത്.
ഷൂട്ടിംഗിൽ മെഡൽപ്രതീക്ഷയുണ്ടായിരുന്ന പുരുഷ വിഭാഗത്തിൽ അംഗദ് വീർ സിംഗും അഹമ്മദ്ഖാനും ആദ്യ റൗണ്ടിൽ പുറത്തായി. രണ്ടു ദിവസമായി നടന്ന യോഗ്യതാ പോരാട്ടത്തിൽ അംഗദ് 18-ാം സ്ഥാനത്തും അഹമ്മദ്ഖാൻ 25-ാം സ്ഥാനത്തുമാണ് മത്സരം പൂർത്തീകരിച്ചത്. ഇതോടെ ഷൂട്ടിംഗിലെ പ്രതീക്ഷയുണ്ടായിരുന്ന പ്രമുഖതാരങ്ങളെല്ലാം പുറത്തായി.
ടെന്നീസിൽ പുരുഷ വിഭാഗത്തിൽ സുമിത് നാഗൽ രണ്ടാം റൗണ്ടിൽ പുറത്തായി. ലോക രണ്ടാം നമ്പർ റഷ്യയുടെ ഡാനിൽ മെദ് വെദേവിനോടാണ് 6-2, 6-1ന് സുമിത് അടിയറ പറഞ്ഞത്. അവസാന നിമിഷം യോഗ്യത നേടിയാണ് സുമിത് ടോക്കിയോവിലെത്തിയത്.
പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യൻ ജോഡികൾ ലോകതാരങ്ങളോട് ഏറ്റുമുട്ടി പുറത്തായി. ഗ്രൂപ്പ് എയിൽ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യത്തെയാണ് ഇന്തോനേഷ്യൻ ടീം തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. 21-13, 21-12നാണ് ലോക ഒന്നാം നമ്പറുകാരായ കെവിൻ സഞ്ജയ- മാർക്കസ് ഫെർണാൽഡി സഖ്യം മുന്നേറിയത്.
Comments