തൃശ്ശൂർ : സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലകളിലെ പ്രധാന നദികളിലെല്ലാം ജല നിരപ്പ് ഉയർന്നു.
അട്ടപ്പാടി ചുരത്തിൽ പത്താം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിഞ്ഞ് വീണത്. വൻ മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് വീണിട്ടുണ്ട്. ഇവ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലാ- ആക്കട്ടി കെഎസ്ആർടിസി ബസ്സടക്കം നിരവധി വാഹനങ്ങളാണ് മണ്ണിടിച്ചലിനെ തുടർന്ന് ചുരത്തിൽ കുടുങ്ങിയത്.
മഴയിൽ ജല നിരപ്പ് ഉയർന്നതോടെ പറമ്പിക്കുളം, അപ്പർ ഷോളയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രി മുതൽ മേഖലകളിൽ വലിയ അളവിലാണ് മഴ ലഭിക്കുന്നത്. ഒരു രാത്രി കൊണ്ട് പുഴയിലെ ജലനിരപ്പ് മീറ്ററുകളോളം ഉയർന്നു. പലയിടത്തും പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ആനമല റോഡിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
റെയിൽവേ അടിപ്പാത മുങ്ങി. വെള്ളം കയറിയതോടെ അതിരപ്പിള്ളി റോഡ് അടച്ചു.
Comments