അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് കാർത്തിക പൗർണമി ദിവസമായ ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് ഏറെ ദൈർഘ്യമുള്ള ചന്ദ്രഗ്രഹണത്തിനിടയാക്കുമെന്ന് നാസ അറിയിച്ചിരുന്നു. മൂന്ന് മണിക്കൂർ 28 മിനിറ്റ് 24 സെക്കന്റ് ദർഘ്യമുള്ളതാണ് ഈ അപൂർവ്വ ചന്ദ്രഗ്രഹണം.
ഇന്ന് ഉച്ചയ്‌ക്ക് 12:48 ന് ആരംഭിച്ച ചന്ദ്രഗ്രഹണം വൈകീട്ട് 4:17 ന് അവസാനിക്കും. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ വേളയിൽ രക്തവർണത്തിലാണ് ചന്ദ്രൻ ദൃശ്യമാവുക. 1440 ഫെബ്രുവരി 18 ന് ആണ് അവസാനമായി ഈ അപൂർവ്വ ചന്ദ്രഗ്രഹണം ആകാശത്ത് ദൃശ്യമായത്. നവംബർ 19 ന് ശേഷം ഈ അപൂർവ്വ പ്രതിഭാസം കാണാൻ ഇനി 600ഓളം വർഷം കാത്തിരിക്കണം.
കേരളത്തിൽ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല.ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശിലേയും അസമിലേയും ചില മേഖലകളിൽ ഈ അപൂർവ ചന്ദ്രഗ്രഹണം ദൃശ്യമാകും. അമേരിക്കയുടെ 50 സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകും. മെക്‌സിക്കോ, ആസ്‌ട്രേലിയ, ഈസ്റ്റ് ഏഷ്യാ നോർത്തേൺ യൂറോപ്പ്, പസഫിക് ഓഷ്യൻ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും.
580 വർഷങ്ങൾക്കിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണിത്. ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂർണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലർന്ന നിറമാണുണ്ടാവുക.
സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ പ്രതിഭാസം നടക്കുമ്പോൾ സൂര്യനും ചന്ദ്രനും നടുവിലായി ഭൂമി വരികയും ചന്ദ്രോപരിതലത്താൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആകെ 228 ചന്ദ്രഗ്രഹണങ്ങളിലൂടെ ഭൂമി കടന്നു പോകുമെന്നാണ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ അഥവാ നാസ പറയുന്നത്. നാസയുടെ അഭിപ്രായത്തിൽ ഒരു വർഷത്തിൽ പരമാവധി മൂന്ന് തവണ ചന്ദ്രഗ്രഹണം സംഭവിക്കാം.
Comments