ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ സരയൂ നഹർ ദേശീയപദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ഡിസംബർ 11) ഉദ്ഘാടനം ചെയ്യും. 14 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചനം ഉറപ്പ് വരുത്തുന്ന പദ്ധതി 6200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും.
9800 കോടിയിലധികം രൂപ ചെലവിട്ടാണ് സരയൂ നഹർ നാഷണൽ പ്രോജക്ട് നിർമ്മിച്ചിരിക്കുന്നത്. അതിൽ 4600 കോടിയിലധികം രൂപ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വകയിരുത്തിയതാണ്. 1978-ൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ബജറ്റ് പിന്തുണയുടെ തുടർച്ചയും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും മതിയായ നിരീക്ഷണവും ഇല്ലാത്തതിനാൽ നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൂർത്തിയായിരുന്നില്ല. എന്നാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൃഷി സിഞ്ചായീ യോജനയുടെ കീഴിൽ കൊണ്ടുവന്നു.
സ്ഥലമെടുപ്പിന് പുതിയ കനാലുകൾ നിർമ്മിച്ചും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിച്ചുമാണ് പദ്ധതിയുടെ തടസങ്ങൾ നീക്കിയത്.
കിഴക്കൻ ഉത്തർപ്രദേശിലെ ബഹ്‌റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, ഗോണ്ട, സിദ്ധാർത്ഥനഗർ, ബസ്തി, സന്ത് കബീർ നഗർ, ഗോരഖ്പൂർ, മഹാരാജ്ഗഞ്ച് എന്നീ ഒമ്പത് ജില്ലകൾക്ക് പ്രയോജനപ്പെടുന്നതാണ് സരയൂ നഹർ പദ്ധതി.
ഇത് യാഥാർത്ഥ്യമായതോടെ ഇവിടുത്തെ കർഷകർക്ക് കൃഷി വ്യാപകമാക്കാനും പ്രദേശത്തിന്റെ കാർഷിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും.
പ്രദേശത്തെ ജലസ്രോതസ്സുകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാൻ അഞ്ച് നദികളെ – ഘഘര, സരയൂ, രപ്തി, ബംഗംഗ, രോഹിണി എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
Comments