തിരുവനന്തപുരം: പട്ടാപ്പകൽ ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാൻ ഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി. സൗദി അറേബ്യൻ ഭരണാധികാരികൾ പോലും മതതീവ്രവാദികൾക്ക് കൂച്ചുവിലങ്ങിടുമ്പോൾ പിണറായി ഇവിടെ അവർക്ക് ജയ ജയ പാടുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു.
ഭക്ഷണത്തിൽ തുപ്പുന്ന മതമൗലികവാദികളുടെ നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചതിനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനെതിരെ കേരള പൊലീസ് കേസെടുത്തത്. ഇത് മുസ്ലീം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. വഖഫ് സമരത്തിന് മുന്നിൽ പിണറായി മുട്ടുമടക്കിയപ്പോഴുള്ള ഒത്തുതീർപ്പു വ്യവസ്ഥകളിൽ സുരേന്ദ്രനെതിരെ കേസെടുക്കുന്നതുണ്ടോ എന്നറിയാനും ബി.ജെ.പി ക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മകൾ വീണക്കെതിരെയും ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും വ്യഭിചാരികൾ എന്ന് ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലികവാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്.
സംയുക്ത സൈന്യാധിപനെ മരണത്തിലും അവഹേളിച്ചവർക്കെതിരെ ചെറുവിരൽ അനക്കാത്ത കേരള പോലീസ് സുരേന്ദ്രനെതിരെ കേസെടത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്ന് സുധീർ ആരോപിച്ചു.
Comments