അഞ്ച് ലക്ഷം രൂപ മൂലധനത്തിൽ നിന്നും വ്യവസായം ആരംഭിച്ച് അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയിൽ എത്തി നിൽക്കുന്ന ഗുജറാത്തിൽ നിന്നുള്ള വ്യവസായി.. അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് കമ്പനിയുടെ ഉടമസ്ഥനും ചെയർമാനുമായ ഗൗതം അദാനി ശാന്തിലാൽ..
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ശതകോടീശ്വരനും ഇന്ത്യൻ വ്യാപാരിയുമായ ഗൗതം അദാനി. ലോകത്തിലെ 12-ാംമത്തെ സമ്പന്നനായ വ്യക്തി.. തന്നെ കോടീശ്വരനാക്കിയ ‘അദാനി ഗ്രൂപ്പ്’ 1988ലാണ് ഗൗതം അദാനി രൂപീകരിക്കുന്നത്. കാർഷികം, പ്രതിരോധം, ലോജിസ്റ്റിക്സ്, ഊർജ്ജം, എയ്റോസ്പേസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ബിസിനസ് മേഖലകളിൽ വ്യാപൃതമായി കിടക്കുകയാണ് ഇന്ന് അദാനി ഗ്രൂപ്പ്.
1962 ജൂൺ 24ന് അഹമ്മദാബാദിലെ ഒരു ജൈനകുടുംബത്തിലാണ് ഗൗതം അദാനി ജനിക്കുന്നത്. ശാന്തിലാൽ അദാനിയുടെയും ശാന്ത അദാനിയുടെയും എട്ട് മക്കളിൽ ഒരാൾ. ഒരു വസ്ത്രവ്യാപാരിയായിരുന്നു പിതാവിന്റെ മകൻ പഠനകാലയളവിൽ കൊമേഴ്സിൽ ബിദുദമെടുക്കാൻ ശ്രമം നടത്തിയെങ്കിലും തന്റെ താൽപര്യങ്ങൾ അക്കാദമിക് കാര്യങ്ങളിൽ അല്ലെന്ന് തിരിച്ചറിയുകയാണുണ്ടായത്. പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് ഗൗതം അദാനി മുംബൈയിലേക്ക് തിരിച്ചു. മഹാരാഷ്‌ട്രയിലെ മഹേന്ദ്ര ബ്രദേഴ്സിന് വേണ്ടി വജ്രങ്ങൾ വേർതിരിക്കുന്ന ജോലി ചെയ്യാൻ 1978ൽ തന്റെ 18-ാംവയസിൽ അദാനി മുംബൈയ്‌ക്ക് പോയി. അവിടെ 2-3 വർഷം തൊഴിലെടുത്ത അദാനിക്ക് വജ്രവ്യാപാരത്തിൽ താൽപര്യമുണ്ടായതോടെ സാവേരി ബസാറിൽ സ്വന്തമായി വ്യവസായം തുടങ്ങി.
കച്ചവടം ചെയ്യാനുള്ള തന്റെ കുശാഗ്ര ബുദ്ധി ഗൗതം അദാനിക്ക് ജന്മസിദ്ധമായിരുന്നുവേണം കരുതാൻ. ബിസിനസ് ട്രിക്കുകൾ ഉപയോഗപ്പെടുത്താനും ലാഭം കൊയ്യാനുമുള്ള അദാനിയുടെ വൈഭവം തന്റെ 20-ാം വയസ് മുതൽക്കെ പ്രകടമായിരുന്നു. സ്വന്തമായി വ്യവസായം ആരംഭിച്ച് ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ അദാനി ലക്ഷപ്രഭുവാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ഇതിനിടെ തങ്ങളുടെ അനുജൻ മികച്ച രീതിയിൽ വ്യാപാരം നടത്തുന്നുവെന്ന് മനസിലാക്കിയ ജ്യേഷ്ഠൻ മൻസൂഖ് ഭായ് അദാനി ഗൗതമിനെ മുംബൈയിൽ നിന്ന് തിരിച്ചുവിളിക്കുകയും മൻസൂഖിന്റെ പ്ലാസ്റ്റിക് ഫാക്ടറി നടത്തുന്നതിനുള്ള ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഗൗതം അദാനി ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച വ്യാപാരികളിൽ ഒരാളാകാൻ കാരണമായതും ഈ വഴിത്തിരിവാണ്.
അഹമ്മദാബാദിലെ തന്റെ ജ്യേഷ്ഠന്റെ പ്ലാസ്റ്റിക് ഫാക്ടറിയിൽ ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കൾ ലഭിക്കാതെയായപ്പോൾ അദ്ദേഹം ഇറക്കുമതി ആരംഭിച്ചു. എന്നാൽ ഗൗതമിന്റെ കച്ചവട ബുദ്ധിയിലൂടെ ഇറക്കുമതിയിൽ നിന്നും ലാഭം കൊയ്യുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. ചെറുകിട വ്യവസായ സംരംഭങ്ങൾക്കായി 1985 മുതൽ അദ്ദേഹം ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറം അദാനി എക്സ്പോർട്സ് രൂപീകരിക്കാൻ അദാനിക്ക് കഴിഞ്ഞു. അദാനിയുടെ വളർച്ച കുത്തനെ ഉയരുന്നതിനിടെയാണ് ഒരു അമേരിക്കൻ കമ്പനിയുമായി പുതിയ പ്രൊജക്ടിന് ഒപ്പുവക്കുന്നത്. ഇതിന്റെ ഭാഗമായി ഏക്കറുകണക്കിന് സ്ഥലം ഗുജറാത്ത് തീരത്ത് അദാനി വാങ്ങിക്കൂട്ടി. പ്രോജക്ട് പിന്നീട് ഉപേക്ഷിച്ചുവെങ്കിലും ഇതിനായി വാങ്ങിക്കൂട്ടിയ തരിശുഭൂമിയാണ് ഇന്ന് കാണുന്ന മുന്ദ്ര തുറമുഖത്തിലേക്ക് നയിക്കുന്നത്.
ഇതിനിടെ ഗുജറാത്ത് സർക്കാർ തുറമുഖം ആരംഭിക്കാൻ സ്വകാര്യ പങ്കാളിത്തം ആവശ്യപ്പെട്ട് മുന്നോട്ടുവന്നത് ഭാവിയിലെ മുന്ദ്ര തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമാവുകയായിരുന്നു. മുന്ദ്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനായി 65 കിലോമീറ്റർ ദൂരത്തിൽ സ്വന്തമായൊരു റെയിൽപാത തന്നെ അദാനി നിർമിച്ചിട്ടുണ്ട്. ഇന്ന് പ്രതിവർഷം 210 ദശലക്ഷം ടൺ കാർഗോ ഇടപാട് നടത്താനുള്ള കപ്പാസിറ്റിയുള്ള ഏറ്റവും വരുമാനുമുള്ള ഇന്ത്യയിലെ സ്വകാര്യ തുറമുഖമാണ് മുന്ദ്ര. മുന്ദ്ര തുറമുഖം യാഥാർത്ഥ്യമയപ്പോൾ തുറമുഖ പരിസരത്ത് ഒരു കൽക്കരി താപനിലയവും അദാനി ആരംഭിച്ചു.
അദാനി ഗ്രൂപ്പിന് കീഴിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് എന്നീ സ്ഥാപനങ്ങൾ ഉയർന്നുവന്നു. ഇതിലൂടെ ഹെൽത്ത്കെയർ, ഇലക്ട്രിസിറ്റി, സീ-പോർട്ട് എയർപോർട്ട് മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ്, ഏവിയേഷൻ തുടങ്ങി നിരവധി ബിസിനസുകൾ ഇന്ന് പ്രവർത്തിക്കുന്നു..
അദാനി എക്സ്പോർട്ടസ് നടത്തുന്ന കാലയളവിൽ തട്ടിക്കൊണ്ടുപോകലിനും അദാനി പാത്രമായിട്ടുണ്ട്. ഏറെ നിർഭാഗ്യകരമായ സംഭവം നടക്കുമ്പോൾ വെറും 26 വയസുമാത്രമാണ് അദാനിയുടെ പ്രായം. 1998ൽ മുംബൈ അധോലോക ഭീകരനാൽ തട്ടിക്കൊണ്ടുപോകപ്പെട്ട അദാനി 15 കോടിയോളം രൂപ മോചനദ്രവ്യം നൽകിയാണ് പുറംലോകം കണ്ടതെന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ ജീവന് ഭീഷണിയുണ്ടായ മറ്റൊരു അനുഭവം അദാനിക്കുണ്ടായത് മുംബൈ ഭീകരാക്രമണ സമയത്താണ്. 2008ൽ വ്യാവസായിക കൂടിക്കാഴ്ചകൾക്കായി മുംബൈയിലെ താജ് ഹോട്ടലിൽ അദാനിയെത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും ബൃഹത്തായ തുറമുഖ വ്യവസായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായും തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്തും കേരളത്തിന്റെ വികസന സ്വപനങ്ങൾക്കും ഗൗതം അദാനി ചുക്കാൻ പിടിച്ചിട്ടുണ്ട്. അടുത്ത 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ നിന്നും ഏതൊരാളുടെയും കണ്ണുത്തള്ളിപ്പിക്കുന്ന വളർച്ചയിലൂടെ ശതകോടീശ്വരനായ മനുഷ്യൻ.. കൗമാരം മുതൽക്കെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ആത്മസമർപ്പണവും കൈമുതലാക്കിയ മിടുക്കൻ.. വെല്ലുവിളികളെ ചവിട്ടുപടിയാക്കുകയെന്ന ക്ലീഷെ പല്ലവി യാഥാർത്ഥ്യമാക്കിയ കച്ചവട തന്ത്രഞ്ജൻ.. ഗൗതം അദാനി ശാന്തിലാൽ എന്ന കോടീശ്വരൻ നൽകുന്ന പ്രചോദനം ഏതൊരും ബിസിനസ് പ്രേമിയെയും മോഹിപ്പിക്കുന്നതാണ്.
Comments