കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റേത് സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ധീരജിന്റെ മരണത്തിൽ സിപിഎം പ്രവർത്തകർക്ക് ദുഃഖമല്ല, ആഹ്ലാദമാണുള്ളത്. മരണം അറിഞ്ഞപ്പോൾ കമ്യൂണിസ്റ്റുകാർ ചെയ്തത് സ്മാരകം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുകയാണ്. ദുഃഖിക്കേണ്ട സമയത്ത് ആഹ്ലാദിക്കുകയാണ് സിപിഎമ്മുകാർ ചെയ്തതെന്നും സുധാകരൻ പറഞ്ഞു.
ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ ദിവസങ്ങളായി അക്രമം അരങ്ങേറിയിരുന്നു. എൻജിനീയറിംഗ് കോളേജിൽ കെഎസ്‌യു പൊതുവെ ദുർബ്ബലമാണ്. എന്നാൽ ഇത്തവണ അങ്ങനെയല്ല. രണ്ടും കൽപ്പിച്ച് തന്റെ കുട്ടികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. കെ.എസ്.യു വിജയം തടയാൻ ഡിവൈഎഫ്‌ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്‌തെന്നും സുധാകരൻ പറഞ്ഞു.
എംഎ ബേബി അടക്കം പങ്കെടുത്ത ജില്ലാ പരിപാടിയിൽ തിരുവാതിരക്കളി നടത്തി ആഹ്ലാദിക്കുകയാണ് സിപിഎം പ്രവർത്തകർ ചെയ്തത്. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്ലാദ പൂർവ്വം കൊണ്ടാടുകയാണ്. വഴിയോരങ്ങളിലെല്ലാം വ്യാപക ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. പോലീസുകാരെ ഭീഷണിപ്പെടുത്തുകയാണ്. നിയമവാഴ്‌ച്ച പുനഃസ്ഥാപിക്കാൻ പിണറായി വിജയന് കഴിഞ്ഞില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ അവസാന ഭരണമായിരിക്കും ഇതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments