തിരുവനന്തപുരം : മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനാണ് ഉത്തരവ്. ഇതിനെതിരെയാണ് അച്യൂതാനന്ദൻ മേൽ കോടതിയിയെ സമീപിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അച്യൂതാനന്ദന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരം കേസുകളിൽ കീഴ്‌ക്കോടതികളിൽ നിന്നും നീതികിട്ടണമെന്നില്ലെന്നും ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചു. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌ക്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണെന്നും ഫേസ്ബുക്കിൽ പറയുന്നു.
പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്നും ഓഫീസ് അറിയിച്ചു.
Comments