ദുബായ്: ദുബായ് സന്ദർശനത്തിനിടെ കേന്ദ്രബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്താവനയിലൂടെയാണ് ബജറ്റിനെ മുഖ്യമന്ത്രി വിമർശിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധന സഹായം എന്നിവയിൽ കാലാനുസൃതമായ പരിഗണന കാണാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾക്കു നേർക്ക് തീർത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലർത്തുന്നത്. പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിക്കുന്നതും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും ഉള്ളവർക്കും ഇല്ലാത്തവർക്കുമിടയിലെ വിടവ് വർദ്ധിപ്പിക്കുന്നതും വൻകിട കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതും പൊതുവിൽ നാടിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങളെ വലിയതോതിൽ ഹനിക്കുന്നതുമാണ് ഈ ബജറ്റെന്നും പ്രസ്താവനയിൽ പറയുന്നു.
ജനങ്ങളുടെ കൈവശം പണം എത്തിച്ചാൽ മാത്രമേ വിലക്കയറ്റം നേരിടാനാകൂ. എന്നാൽ ആ വഴിക്കുള്ള ഒരു നീക്കവും ബജറ്റിൽ കാണാനില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തുന്നു.
കൊറോണക്കാലത്ത് വലിയ തോതിൽ അസമത്വം വർദ്ധിച്ചു. ആ വിടവ് നികത്തണമെങ്കിൽ ദുർബല- നിസ്വജനവിഭാഗങ്ങളിൽ സാമ്പത്തിക സഹായം എത്തണം. എന്നാൽ ആ വഴിയ്‌ക്കുള്ള നീക്കവുമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവർഷത്തേയ്‌ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതിശക്തി പദ്ധതിയിൽ കേരളത്തിന്റെ ഗതാഗത നവീകരണ നിർദ്ദേശങ്ങളെ ഉൾപ്പെടുത്തണമെന്നും ജിഎസ്.ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കണമെന്നും കേരളത്തിന്റെ എയിംസ് അടക്കമുള്ള നിരന്തരമായ ആവശ്യങ്ങളെ പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
യുഎസിൽ ചികിത്സയ്‌ക്കായി പോയ മുഖ്യമന്ത്രി അവിടെ നിന്നാണ് ദുബായിൽ എത്തിയത്. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ഉൾപ്പെടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. സംസ്ഥാനത്ത് കൊറോണ വ്യാപനം ഉൾപ്പെടെ കൊടുമ്പിരി കൊളളുമ്പോൾ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Comments