ഇസ്ലാമാബാദ് : പാകിസ്താനിൽ ഖുർആനെ അവഹേളിച്ചെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കനെ മർദ്ദിച്ചും കല്ലുകൊണ്ടടിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ മതമൗലികവാദികൾ അറസ്റ്റിൽ. ആക്രമിച്ച 62 പേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പ്രവിശ്യയിലെ ബര ചക് ഗ്രാമവാസിയായ മുസ്താഖ് അഹമ്മദിനെയാണ് മതമൗലികവാദികൾ കൊലപ്പെടുത്തിയത്.
ഇന്നലെയായിരുന്നു സംഭവം. ഖുർആനിലെ പേജ് കീറിയെടുത്ത് കത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുസ്താഖിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം കല്ലുകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സംഭവത്തിൽ 300 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ദൃക്‌സാക്ഷികളിൽ നിന്നും ശേഖരിച്ച മൊഴിയുടെയും ആക്രമണ ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്. മാനസികാസ്വാസ്ഥ്യം ഉള്ള ആളായിരുന്നു മുസ്താക് അഹമ്മദ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അസുഖം വർദ്ധിച്ചതിനെ തുടർന്ന് ഇയാൾ വീടിന് പുറത്ത് അലഞ്ഞു നടക്കാറുണ്ടായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ചിലർ ചേർന്ന് നടത്തിയ ആസൂത്രിത അക്രമമാണ് ഇതെന്നാണ് പോലീസ് വിലയിരുത്തൽ.
കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കുറ്റക്കാരായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
Comments