ശരവസ്തി; മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തുല്യമായിരുന്നു ഈ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ ശരവസ്തിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ. കർണാടക ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഹിജാബിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾ മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന പ്രചാരണത്തിനിടെയാണ് നദ്ദയുടെ വാക്കുകൾ.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ്, ഇൻഡോനേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാഷ്‌ട്രങ്ങളിൽ പോലും നിലവിലില്ലാതിരുന്ന നിയമമാണ് മുത്വലാഖ്. പക്ഷെ മതേതര രാജ്യമായ ഇവിടെ അത് കുറച്ചുനാൾ മുൻപു വരെ നിലനിന്നിരുന്നതായി നദ്ദ പറഞ്ഞു. മുസ്ലീം പ്രീണനം നടത്തുന്നവർ പോലും ഇത് അംഗീകരിച്ചിരുന്നില്ലെന്ന് നദ്ദ ചൂണ്ടിക്കാട്ടി.
യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കേണ്ടെന്ന നിലപാട് മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്താനാണെന്നും അവരുടെ മതപരമായ സ്വാതന്ത്ര്യത്തെ തടയാനാണെന്നുമാണ് ഒരു വിഭാഗം പ്രചരണം നടത്തുന്നത്. തീവ്ര ഇസ്ലാമിക വിഭാഗങ്ങളും പോപ്പുലർ ഫ്രണ്ട് പോലുളള രാജ്യവിരുദ്ധസംഘടനകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സംഭവത്തെ ബിജെപിക്കെതിരായ പ്രശ്‌നമായി ചിത്രീകരിക്കാനും നീക്കം നടത്തുന്നു. ഈ സാഹചര്യത്തിലാണ് നദ്ദ മുത്വലാഖിനെതിരെ ബിജെപി സ്വീകരിച്ച ചരിത്രപരമായ ചുവടുവെയ്പിനെക്കുറിച്ച് വിശദീകരിച്ചത്.
ചെങ്കോട്ടയിൽ നിന്നും സ്വച്ഛ് ഭാരത് എന്ന ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചപ്പോൾ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കോൺഗ്രസിന്റെയും സമാജ് വാദി പാർട്ടിയുടെയും നേതാക്കൾ ചിരിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. 1960 ൽ റാം മനോഹർ ലോഹ്യ പോലും പാർലമെന്റിനുളള സ്ത്രീകൾക്ക് ആവശ്യത്തിന് ശുചിമുറികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 ന് ശേഷം 11 കോടി ടോയ്‌ലെറ്റുകളാണ് രാജ്യത്ത് സ്ത്രീകളുടെ മാനം ഉറപ്പുവരുത്താൻ നിർമിച്ചതെന്നും നദ്ദ പറഞ്ഞു.
Comments