തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പോലീസിന് മേൽ ഒരു നിയന്ത്രണവുമില്ല. തലസ്ഥാനത്ത് തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത സുരേഷ് എന്ന യുവാവ് മരണപ്പെട്ടതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ആവർത്തിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ നടക്കുന്ന സംസ്ഥാനമായി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഗുണ്ടകളും പാർട്ടി ക്രിമിനലുകളും കൊലപാതക പരമ്പര തുടരുമ്പോഴാണ് പോലീസും പ്രതിപട്ടികയിൽ വരുന്നത് എന്ന് സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ പോലീസ് സേന ക്രിമിനലുകളുടെ സങ്കേതമാണ്. ഗുണ്ടകളിൽ നിന്നും ക്രിമിനൽസിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ട പോലീസ് തന്നെ അവർക്ക് ഉപദ്രവമാവുകയാണ്. പൊതു ജനങ്ങളോടുള്ള കേരള പോലീസിന്റെ സമീപനം വളരെ മോശമാണ്. സിപിഎമ്മിന്റെ പോഷകസംഘടനയാക്കി പോലീസ് മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച നെല്ലിയോട് സ്വദേശി സുരേഷ് കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. പോലീസ് വാഹനത്തിൽ വലിച്ചിഴച്ച് കയറ്റിയെന്നും ദൃക്‌സാക്ഷികൾ ആരോപിച്ചു. എന്നാൽ, ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
മരണത്തിന് പിന്നാലെ സുരേഷിന്റേത് കസ്റ്റഡിമരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച പോലീസ് ഹൃദയാഘാതമാണ് മരണകാരണം എന്ന് ചൂണ്ടിക്കാട്ടി.
Comments