കീവ്: റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രെയ്നിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നവരുടെ ചിത്രങ്ങളാണ് എല്ലായിടത്തും നിറയുന്നത്. രക്ഷപെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോയും വളർത്തുമൃഗമായല്ലാതെ നാട്ടിലേക്ക് ഇല്ലെന്ന് പറയുന്ന വിദ്യാർത്ഥികളേയും യുക്രെയ്നിൽ കണ്ടു. ഇപ്പോഴിതാ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി അവസാന ഇന്ത്യക്കാരനേയും ഒഴിപ്പിച്ച ശേഷം മാത്രമെ രാജ്യത്തേയ്ക്ക് തിരികെയുള്ളൂ എന്ന് പറയുകയാണ് യുക്രെയ്നിലുള്ള ഇന്ത്യക്കാരനായ ഡോക്ടർ പൃഥ്വിരാജ് ഘോഷ്.
കൊൽക്കത്ത സ്വദേശിയാണ് പൃഥ്വിരാജ് ഘോഷ്. തന്റെ ജീവൻ പോലും പണയം വെച്ചാണ് 38കാരനായ ഡോക്ടർ പൃഥ്വിരാജ് ഘോഷ് യുദ്ധമുഖത്ത് സഹായഹസ്തമായി നിലകൊള്ളുന്നത്. മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളേയും നാട്ടിൽ എത്തിച്ചതിന് ശേഷം മാത്രമെ താൻ യുക്രെയ്നിൽ നിന്ന് മടങ്ങു എന്ന് പൃഥ്വിരാജ് പറയുന്നു. യുക്രെയ്നിൽ നിന്നും പൃഥ്വിരാജിന്റെ വിവരമൊന്നും ലഭിക്കാതെയായപ്പോൾ കുടുങ്ങിക്കിടക്കുകയാണെന്ന തരത്തിലുള്ള ആശങ്കകൾ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു.
എന്നാൽ താൻ കീവിൽ കുടുങ്ങിക്കിടക്കുകയല്ലെന്നും മുന്നൂറിൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്നിൽ നിന്നും ഒഴിപ്പിക്കാൻ താൻ സഹായിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ വിദ്യാർത്ഥികളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. മറ്റ് കോർഡിനേറ്റർമാർ യുക്രെയ്ന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കീവിൽ തന്നെ തങ്ങാൻ തീരുമാനിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു.
വെടിനിർത്തൽ പ്രഖ്യാപിച്ചത് രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടിയാണെന്നും വിദ്യാർത്ഥികൾക്ക് വേണ്ടിയല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഖാർകീവിൽ നിന്നും ഏകദേശം 2000ത്തോളം വിദ്യാർത്ഥികളെ ഒഴിപ്പിക്കാനായി. 2014ൽ താൻ കുറേക്കൂടി ചെറുപ്പമായിരുന്നു, ആ സമയത്ത് സമാനമായ സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
മകനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നാണ് പൃഥ്വിയുടെ മാതാപിതാക്കൾ പറയുന്നത്. ആദ്യം ആശങ്കയായിരുന്നു ഉള്ളിൽ. എന്നാൽ പിന്നീട് മകന്റെ പ്രവൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞപ്പോൾ അവനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. യുക്രെയ്നിലുള്ള ഒരുപാട് വിദ്യാർത്ഥികളുടെ ജ്യേഷ്ഠ സഹോദരനാണ് പൃഥ്വി. മകനുവേണ്ടിയും അവിടെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടിയും ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും പൃഥ്വിരാജിന്റെ മാതാപിതാക്കൾ പറഞ്ഞു.
Comments