ബംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ. ഉഡുപ്പി കോളേജിലെ വിദ്യാർത്ഥിനികളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഉന്നത കോടതിയെ സമീപിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകൻ അനസ് തൻവീർ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.
ഉഡുപ്പിലെ കോളേജിലെ തന്റെ ക്ലൈന്റുകളെ കണ്ടെന്നും ഇൻഷാ അള്ളാ അവർ ഹർജിയുമായി മുന്നോട്ട് പോകുമെന്നും അഭിഭാഷകൻ കുറിച്ചു. ഹിജാബ് ധരിക്കാനുള്ള അവകാശം വിനിയോഗിച്ച് കൊണ്ട് തന്നെ അവർ വിദ്യാഭ്യാസം തുടരും. കോടതിയിലും ഭരണഘടനയിലുമുള്ള വിദ്യാർത്ഥികളുടെ പ്രതീക്ഷ നഷ്ടമായിട്ടില്ലെന്നും അനസ് തൻവീർ വ്യക്തമാക്കി.
കർണാടക സർക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമിൽ ഹിജാബ് അഭിവാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
Comments