ബംഗളൂരു : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് കോൺഗ്രസ്. കർണാടകയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കി ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ കർണാടക സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുൽ. നന്നായി പ്രവർത്തിക്കുന്നവർക്ക് മാത്രമേ സ്ഥാനാർത്ഥിയാകാൻ സാധിക്കൂ എന്നും രാഹുൽ നേതാക്കളോട് പറഞ്ഞു.
കർണാടകയിൽ 150 സീറ്റ് പിടിച്ചെടുക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിൽ നിന്നും ഒരു സീറ്റ് പോലും കുറയാൻ പാടില്ല. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ ഇത്തവണ സ്ഥാനാർത്ഥിത്വം ലഭിക്കൂ. ജനങ്ങളുടെ വിശ്വാസം പിടിച്ചെടുക്കാൻ വേണ്ടി പാർട്ടി നേതാക്കൾ എന്തും ചെയ്യണമെന്നും രാഹുൽ പറഞ്ഞു.
സംസ്ഥാനത്ത് നിരവധി യുവാക്കൾ പുതുതായി കോൺഗ്രസിൽ എത്തിയിട്ടുണ്ട്. ഇത് പാർട്ടിക്ക് പുതിയ ആശയങ്ങളും ഊർജ്ജവും പകരും. പാർട്ടി അതിന്റെ ഉത്സാഹത്തിലാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കർണാടകയിൽ അടുത്ത മേയ് മാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. ഇതിന്റെ ഭാഗമായി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ വേണ്ടിയാണ് രാഹുൽ കർണാടകയിൽ എത്തിയത്. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 150 സീറ്റും നേടിയെടുക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെട്ട സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിൽ പ്രചാരണവുമായി പാർട്ടി നേതാക്കൾ എത്തുന്നത്.
Comments