മുംബൈ: ഇലക്ട്രിക് സ്‌കൂട്ടർ തീപിടിച്ച് നശിക്കുന്ന സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ സാങ്കേതിക പ്രശ്‌നങ്ങൾ സംശയിക്കുന്ന 1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല കമ്പനി തിരിച്ചുവിളിച്ചു. മാർച്ച് 26ന് പൂനെയിൽ സ്‌കൂട്ടർ കത്തി നശിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഓല ഇലക്ട്രിക് കമ്പനി അറിയിച്ചു. 1441 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി തിരികെ വിളിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ തകരാറുള്ള ബാച്ചിലെ വാഹനങ്ങളെല്ലാം അടിയന്തിരമായി തിരികെ വിളിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു.
സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഈ ബാച്ചിലെ സ്‌കൂട്ടറുകളിൽ വിശദമായ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂട്ടറുകിലെ ബാറ്ററി സിസ്റ്റം, തെർമ്മൽ സിസ്റ്റം, സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എൻജിനീയറിംഗ് വിഭാഗം വിശദമായി പരിശോധിക്കും. ബാറ്ററി സംവിധാനം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമ്മിച്ചതെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
യൂറോപ്യൻ സ്റ്റാൻഡേർഡ് ഇസിഇ 136ന് അനുസൃതമായാണ് വാഹനത്തിലെ ബാറ്ററി പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156ലും എഐഎസ് 156ലും വാഹനം പരീക്ഷിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് വാഹനത്തിന്റെ സുരക്ഷ പരിശോധിക്കാൻ വാഹനം തിരികെ വിളിച്ചതെന്നും കമ്പനി സിഇഒ ബവിഷ് അഗർവാൾ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗതാഗത മന്ത്രായലം വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. തകരാറുള്ള വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനികൾ മുൻകൂറായി നടപടികൾ സ്വീകരിക്കണം.വാഹന നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തമെന്നും നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.
Comments