കീവ്:യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസി തന്റെ കാക്കി നിറത്തിലുള്ള ജാക്കറ്റ് ലേലത്തിൽ വിറ്റു. 85 ലക്ഷം രൂപയ്‌ക്കാണ് അദ്ദേഹം ജാക്കറ്റ് ലേലം ചെയ്തത്. ഇത് ഏകദേശം 90,000 പൗണ്ട് വരും. ലണ്ടനിൽ നടന്ന ചാരിറ്റി ലേലത്തിലാണ് സെലൻസ്‌കിയുടെ ജാക്കറ്റ് ലേലത്തിൽ വെച്ചത്. മെയ് ആറിന് ടേറ്റ് മോഡേണിൽവെച്ച് യുക്രെയ്ൻ എംബസിയാണ് ലേലം സംഘടിപ്പിച്ചത്.
റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിനായിരുന്നു ലേലം. 50,000 പൗണ്ടാണ് ജാക്കറ്റിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ലേലത്തിന് മുൻപ് സെലൻസ്‌കി പരിപാടിയിൽ വെർച്വലായി പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലേലത്തെ പിന്തുണച്ചിരുന്നു. ബോറിസ് ജോൺസന്റെ പിന്തുണയ്‌ക്ക് സെലൻസ്‌കി നന്ദി അറിയിക്കുകയും ചെയ്തു.
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള തലത്തിൽ, സാധാരണക്കാർക്ക് വരെ സെലൻസ്‌കിയെ മനസിലായി തുടങ്ങിയത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. സെലൻസ്‌കി മോഡൽ വസ്ത്രം വങ്ങാനായി ചെയ്യേണ്ട കാര്യങ്ങളെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഉയർന്നു വന്നിരുന്നു.
അതേസമയം റഷ്യൻ അധിനിവേശം യുക്രെയ്നിൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ശക്തി ആർജ്ജിക്കുകയാണ്. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു. വീടുകൾ തകർന്നടിഞ്ഞു. ഉറ്റവരേയും ഉടയവരേയും നഷ്ടമായി.. അങ്ങനെ നാശങ്ങളുടെ കണക്കുകൾ ഏറെയാണ്.
Comments