കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യപ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാനലാപ്പിൽ റോഡ് ഷോകളടക്കം നടത്തി സ്ഥാനാർത്ഥികൾ പ്രവർത്തകരുടെ പ്രതീക്ഷ വാനോളമുയർത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മെയ് മൂന്നിനാണ് വോട്ടെണ്ണൽ. എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ വിധിയെഴുതുന്നത്. സുരക്ഷയ്‌ക്ക് ബിഎസ്എഫും സിആർപിഎഫും കേരളാ പോലീസും രംഗത്തുണ്ട്.
ദേശീയ നേതാക്കളടക്കം എത്തിയാണ് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ചത്. വെല്ലുവിളികൾ മറികടന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ് പ്രചരണത്തിനെത്തിയത് ബിജെപി പ്രവർത്തകർക്കിടയിൽ വലിയ ആവേശമുയർത്തി.എൻഡിഎയുടെ പ്രചാരണജാഥ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തി.
റോഡ് ഷോകൾക്കടക്കം മികച്ച പ്രതികരണമാണ് ബിജെപിയ്‌ക്ക് ലഭിച്ചത്. സർക്കാരിനും പ്രതിപക്ഷത്തിനും എതിരായ ജനവികാരം ബിജെപിയ്‌ക്കുള്ള വോട്ടായി മാറുമെന്ന് ദേശീയ നേതാക്കൾ പറഞ്ഞു.വർഗീയ ശക്തികൾക്ക് കുടപിടിയ്‌ക്കുന്ന ഇടതുപക്ഷത്തിന്റേയും യുഡിഎഫിന്റേയും ഇരട്ടനീതിയാണ് കൊട്ടിക്കലാശത്തിലും ബിജെപി പ്രധാനമായും പ്രചരണായുധമാക്കിയത്. വോട്ടഭ്യർത്ഥിച്ചെത്തിയ എഎൻ രാധാകൃഷ്ണനെ തൃക്കാക്കര ജനത കയ്യടികളോടെയാണ് സ്വീകരിച്ചത്.
വികസനം പ്രധാന വാഗ്ദാനം നൽകി നൂറ് തികയ്‌ക്കാനുള്ള നെട്ടോട്ടമായിരുന്നു ഇടതുപക്ഷത്തിന്റെ കൊട്ടിക്കലാശത്തിലും പ്രതിഫലിച്ചത്. ഇടതുപക്ഷം എംഎൽഎമാരും മന്ത്രിമാരുമടക്കം ജോ ജോസഫിനായി പ്രചാരണരംഗത്തെത്തി.സ്ഥാനാർത്ഥി പ്രഖ്യാപനത്തോടനുബന്ധിച്ച് ഉയർന്ന വിവാദങ്ങൾ ഇടതുപക്ഷത്തിന്റെ പ്രചരണത്തെ പിന്നോട്ട് വലിച്ചെങ്കിലും മുഖ്യമന്ത്രിയെ അടക്കം മണ്ഡലത്തെത്തിച്ചാണ് സിപിഎം ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
കെ റെയിൽ കല്ലിടലടക്കം നിർത്തി വെച്ച് ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് സിപിഎം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമോ ഉപതിരഞ്ഞെടുപ്പ് ഫലം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കെവി തോമസിനെയടക്കം പരസ്യപ്രചാരണത്തിന് ഇറക്കിയാണ് സിപിഎം പ്രചാരണം പൊടിപൊടിച്ചത്. സിപിഎം സ്ഥാനാർത്ഥിയുടേ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളും കൊട്ടികലാശത്തിലും സജീവമായിരുന്നു.
പൊന്നാപുരം കോട്ട നിലനിർത്താനുള്ള അഭിമാന പോരാട്ടത്തിലാണ് യുഡിഎഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്.
ഉമാ തോമസിനൊപ്പം ചലച്ചിത്രതാരം രമേശ് പിഷാരടിയും പ്രചാരണ വാഹനത്തിലുണ്ടായിരുന്നു.തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്. കള്ളവോട്ടുണ്ടെന്നും വോട്ടർമാരെ ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
പിസി തോമസിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ പത്‌നി ഉമ തോമസ് വിജയിക്കുമെന്ന വിശ്വാസമാണ് യുഡിഎഫ് പുലർത്തുന്നത്. ഉറച്ചകോട്ടയെന്ന് അഭിമാനിയ്‌ക്കുന്ന മണ്ഡലം നിലനിർത്തേണ്ടത് യുഡിഎഫിന്റെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. മണ്ഡലം കൈവിടേണ്ട അവസ്ഥാ വന്നാൽ പ്രധാനമായും പ്രചാരണ രംഗത്തുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും കനത്ത പരാജയമായി തന്നെ വിലയിരുത്തപ്പെടും.
ആംആദ്മിയും ട്വന്റി 20 യും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനാൽ ഈ വോട്ടുകൾ ആരിലേക്ക് മറിയും എന്ന ചോദ്യമാണ് മൂന്ന് മുന്നണികളും ഉറ്റുനോക്കുന്നത്.
Comments