കൊച്ചി: സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി തെറ്റായി പ്രചരിപ്പിച്ച ഓൺലൈൻ നിയമ പോർട്ടലിനെതിരെ കോടതിയലക്ഷ്യത്തിന് കേസ്. ലൈവ് ലോ എന്ന പോർട്ടലിനെതിരെ ബിജെപി നേതാവ് പ്രശാന്ത് ശിവനും അഡ്വക്കേറ്റ് ശ്യാം കുമാറുമാണ് പരാതി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ പ്രസ്താവന നടത്തുകയും കിംവദന്തികൾ പ്രചരിപ്പിച്ച് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്ന് കാട്ടി ഇടത് എം എൽ എ, കെ.ടി. ജലീൽ നൽകിയ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസിൽ അറസ്റ്റിന് സാദ്ധ്യതയില്ലെന്നും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കിയ കോടതി നടപടിയെ തെറ്റായ രീതിയിലാണ് ലൈവ് ലോ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച കേസിൽ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജി തള്ളി എന്ന തലക്കെട്ടിലാണ് അവർ വാർത്ത നൽകിയത്. സത്യത്തിൽ, നിലവിലില്ലാത്ത ഒരു കേസിനെക്കുറിച്ചാണ് പോർട്ടൽ വാർത്ത നൽകിയത്. മാത്രമല്ല, സ്വപ്നയുടെ ഹർജി തള്ളുകയല്ല മറിച്ച് തീർപ്പാക്കുകയാണ് കോടതി ചെയ്തത്.
ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും വെള്ള പൂശുന്നതിന് വേണ്ടി ഇല്ലാത്ത ഒരു കാര്യം പ്രചരിപ്പിക്കുകയും അത് വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ലൈവ് ലോ ചെയ്തിരിക്കുന്നത്. അതിനായി അവർ കോടതിയിൽ നടന്നിട്ടില്ലാത്ത ഒരു കാര്യം ഹൈക്കോടതിയുടെ പേരിൽ പ്രചരിപ്പിച്ചു. ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നീതിപീഠത്തിന്റെ ഉത്തരവുകൾ ഭാവിയിലും വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു.
Comments