പട്‌ന: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ മറവിൽ വൻ കൊളളയും. പ്രതിഷേധക്കാർ അക്രമാസക്തരായി റെയിൽവേ സ്റ്റേഷനുകളിലേക്ക് കടന്നുകയറി അവിടുത്തെ കടകൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടയ്‌ക്ക് ഉളളിൽ ഉണ്ടായിരുന്ന സാധനങ്ങൾ കാർഡ്‌ബോർഡ് പെട്ടിയോടെ എടുത്തുകൊണ്ടുപോകുന്നതും കടയ്‌ക്ക് പുറത്ത് കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തെലങ്കാനയിൽ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ റെയിൽവേ സ്റ്റേഷനിൽ അക്രമികൾ ട്രെയിനിന് തീവെച്ചു. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതിനാൽ വലിയ അക്രമങ്ങൾ തടയാനായി.
अग्निपुथ पर असमंजस और आक्रोश समझ आता है… लेकिन आपको लूटपाट, आगज़नी, सरकारी संपत्ति को नुक़सान पहुँचाने का हक़ किसने दिया… आप आंदोलन के नाम पर ईमानदारी को ताक पर रख अनुशासनहीनता दिखा रहे हैं और इन दो गुणों के बग़ैर आप देश की रक्षा करने का ख़्वाब भी कैसे देख सकते हैं pic.twitter.com/IOA94wTOcP
— Rubika Liyaquat (@RubikaLiyaquat) June 16, 2022
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധക്കാർ പ്രധാനമായും അക്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം തുടങ്ങിയ അക്രമങ്ങൾ ഇന്ന് രാവിലെയും തുടരുകയാണ്. ബിഹാറിലെ ലഖിസാരായ് ജില്ലയിൽ വിക്രംശില എക്‌സ്പ്രസ് തീവണ്ടിക്ക് ഉൾപ്പെടെ പ്രതിഷേധക്കാർ ഇന്ന് തീവെച്ചു. ഇന്നലെയും ബിഹാറിൽ തീവണ്ടികൾ അടിച്ചു തകർത്ത് തീവെച്ചിരുന്നു.
ബിഹാറിലെ സമസ്തിപൂർ റെയിൽവേ സ്റ്റേഷനിൽ ധർഭംഗ- ന്യൂഡൽഹി സമ്പർക്ക ക്രാന്തി എക്‌സ്പ്രസിനും പ്രതിഷേധക്കാർ തീവെച്ചിട്ടുണ്ട്. ബല്ലിയ റെയിൽവേ സ്റ്റേഷനിലും സമാനമായ ആക്രമണം നടന്നു. ആഗ്ര -ലക്‌നൗ എക്‌സ്പ്രസ് പാതയിൽ യുപി സർക്കാർ ബസിനും അക്രമികൾ കേടുപാട് വരുത്തിയിട്ടുണ്ട്.
17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. എന്നാൽ നാല് വർഷം കഴിഞ്ഞാൽ ഭാവി ഇരുട്ടിലാകുമെന്നും പഴയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ബിഹാറിൽ ആരംഭിച്ച പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് യുപി ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments