മുംബൈ : രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ പ്രതീക്ഷ മങ്ങുകയാണ്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പ്രതിപക്ഷ കക്ഷികൾ പോലും പിന്തുണ നൽകിയതോടെ പ്രതിപക്ഷം വെട്ടിലായിക്കഴിഞ്ഞു. പ്രതിപക്ഷ സഖ്യകക്ഷിയായിരുന്ന ഉദ്ധവ് പക്ഷം ഉൾപ്പെടെ മുര്മുവിനെയാണ് പിന്തുണയ്‌ക്കുന്നത്. ഈ സാഹചര്യത്തിൽ യശ്വന്ത് സിൻഹ തന്റെ മഹാരാഷ്‌ട്ര യാത്ര റദ്ദാക്കി എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ, മുർമുവിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിൻഹ തന്റെ യാത്ര റദ്ദാക്കിയത്. ഗോത്രവർഗ്ഗത്തിൽ പെട്ട നേതാവിനെ പിന്തുണയ്‌ക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി എന്നായിരുന്നു ഉദ്ധവിന്റെ വിശദീകരം.
എന്നാൽ ഉദ്ധവ് പക്ഷത്തിന്റെ ഈ നിലപാടിനെതിരെ സിൻഹ രംഗത്തെത്തിയിട്ടുണ്ട്. ദ്രൗപപദി മുർമുവിനെ പിന്തുണയ്‌ക്കാൻ ഉദ്ധവ് പക്ഷത്തെ നിർബന്ധിച്ചത് ബിജെപിയാണെന്ന് സിൻഹ പറഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. മുർമുവിന് വോട്ട് ചെയ്യാൻ എല്ലാ രാഷ്‌ട്ര പാർട്ടികളെയും കേന്ദ്ര സർക്കാർ നിർബന്ധിക്കുകയാണെന്നും സിൻഹ ആരോപിച്ചു.
അതേസമയം ജൂൺ 18 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു 60 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിജെഡി, വൈഎസ്ആർ-സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം, ജെഡിഎസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ ദ്രൗപദി മുർമുവിന്റെ വോട്ട് വിഹിതം 61 ശതമാനവും കടന്നേക്കുമെന്നും മൂന്നിൽ രണ്ട് ഭാഗം മുർമു നേടുമെന്നുമാണ് പ്രതീക്ഷ.
Comments