അഹമ്മദാബാദ്: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയിൽ ഞെട്ടി ഗുജറാത്ത് കോൺഗ്രസ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഗുജറാത്തിൽ നിന്നുള്ള ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടാണ് സ്വന്തം സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പകരം ദ്രൗപദി മുർമുവിന് ലഭിച്ചത്.
ഗുജറാത്ത് നിയമസഭയിൽ 64 എംഎൽഎമാരാണ് കോൺഗ്രസിന് ഉള്ളത്. ഇതിൽ 57 എംഎൽഎമാരുടെ വോട്ടുകളാണ് യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചത്. ഏഴ് പേർ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് ഏറ്റവും കൂടുതൽ ക്രോസ് വോട്ടുകൾ ലഭിച്ച സംസ്ഥാനമാണ് ഗുജറാത്ത്. മനപ്പൂർവ്വമാണോ യാദൃശ്ചികമായി സംഭവിച്ചതാണോ എന്നാണ് പാർട്ടി പരിശോധിക്കുക.
കോൺഗ്രസിൽ നിന്നും വോട്ടുകൾ ചോർന്ന സംഭവം നടുക്കമുണ്ടാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് ദോഷി പറഞ്ഞു. ഇക്കാര്യം പാർട്ടി പരിശോധിക്കും. ആഭ്യന്തര അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിൽ നിന്നും 120 എംഎൽഎമാരുടെ പിന്തുണയാണ് മുർമുവിന് ലഭിച്ചത്.
Comments