വയനാട്: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് വാഴ വെച്ച സംഭവത്തെ ന്യായീകരിച്ച് എസ് എഫ് ഐ. വിദ്യാഭ്യാസ അവകാശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വയനാട് കളക്ടറേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണു ഷാജിയാണ് വിഷയത്തിൽ സിപിഎം ഔദ്യോഗിക നിലപാട് തള്ളി രംഗത്ത് വന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച്, സംഘടനയുടെ വൈകാരികമായ പ്രകടനമായിരുന്നു എന്ന് ജിഷ്ണു പറഞ്ഞു.
വയനാട് എം പി രാഹുൽ ഗാന്ധിയെയും സിപിഐയെയും നിശിതമായി വിമർശിച്ച ജിഷ്ണു, വിഷയത്തിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും തള്ളി. എ ഐ എസ് എഫിന്റെ വിമർശനത്തോടും രൂക്ഷമായ പ്രതികരണമാണ് എസ് എഫ് ഐ നേതാവ് നടത്തിയത്. കേരളത്തിലെ ക്യാമ്പസുകളിൽ രണ്ട് പേരുടെ പിന്തുണ പോലും ഇല്ലാത്ത സംഘടനയാണ് എ ഐ എസ് എഫ് എന്ന് ജിഷ്ണു പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചോടെ എസ് എഫ് ഐ തകർന്നു എന്ന് ചിലർ പറഞ്ഞു. ആ മാർച്ച് എസ് എഫ് ഐയുടെ വൈകാരികത ആയിരുന്നു. രാഹുൽ ഗാന്ധി പറയുന്നു തങ്ങൾ എസ് എഫ് ഐക്കാരോട് ക്ഷമിച്ചു എന്ന്. എസ് എഫ് ഐക്കാർക്ക് രാഹുൽ ഗാന്ധിയുടെ ക്ഷമ വേണ്ടെന്നും പ്രസംഗത്തിൽ ജിഷ്ണു ഷാജി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ സിപിഎം ദേശീയ- സംസ്ഥാന നേതൃത്വങ്ങളും സിപിഐയും എൽഡിഎഫും തള്ളിയിരുന്നു. സംഭവത്തെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി അപലപിച്ചിരുന്നു. ഈ നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് ഇന്ന് എസ് എഫ് ഐ സംസ്ഥാന നേതാവ് സ്വീകരിച്ചിരിക്കുന്നത്.
Comments