ബീജിംഗ്: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് ചൈന. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനയുടെ പ്രയോജന രഹിതമായ പദ്ധതികളും വമ്പൻ വായ്പകളുമാണ് ശ്രീലങ്കൻ സാമ്പത്തിക രംഗത്തെ തകർത്തത് എന്ന ലോകരാജ്യങ്ങളുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു ലിജിയൻ.
ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും പ്രായോഗികമായ ഉഭയകക്ഷി സഹകരണത്തിലൂടെയുമാണ് ചൈന ശ്രീലങ്കയിൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്നത്. ചൈനയുടെ പദ്ധതികൾ ശ്രീലങ്കയുടെ സാമ്പത്തിക മേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. ഇതിന്റെ നേട്ടം ശ്രീലങ്കയിലെ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ടെന്നും മാദ്ധ്യമ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ചൈനയുടെ സാമ്പത്തിക നയങ്ങളും പദ്ധതികളുമാണ് ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കൻ സർക്കാർ പ്രതിനിധി സാമന്ത പവർ വിമർശിച്ചിരുന്നു. ഉയർന്ന പലിശ നിരക്കിൽ ശ്രീലങ്കയ്‌ക്ക് ചൈന വലിയ വായ്പകൾ നൽകി. ഇത് ശ്രീലങ്കൻ പ്രതിസന്ധി അനിവാര്യമാക്കി എന്നായിരുന്നു സാമന്തയുടെ വിമർശനം. ഇതിന് മറുപടി നൽകുകയായിരുന്നു ഷാവോ ലിജിയൻ.
അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ സാമ്പത്തിക സഹായം ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു. എന്നാൽ ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ മുൻനിരയിലുള്ള ചൈന, തിരിച്ചടവിൽ ഇളവ് നൽകാൻ തയ്യാറായിരുന്നില്ല.
Comments