ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. പഴയ എക്‌സൈസ് നയം പുനഃസ്ഥാപിക്കുന്നതോടെ ഡൽഹി മദ്യക്ഷാമം അഭിമുഖീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മുതലാണ് ഡൽഹിയിൽ വീണ്ടും പഴയ എക്‌സൈസ് നയം പുഃനസ്ഥാപിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി മദ്യവിൽപ്പനശാലകൾക്ക് 2021 നവംബർ 17-ന് പ്രാബല്യത്തിൽ വന്ന പുതിയ എക്‌സൈസ് നയത്തിന് കീഴിൽ ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ 468 മദ്യശാലകൾ പുതിയ നിയമത്തിന് കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പഴയ നിയമം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന 468 മദ്യശാലകളും അടച്ചുപൂട്ടേണ്ടി വരും.
2021-22 എക്‌സൈസ് നയം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആകെയുള്ള 864 മദ്യശാലകളിൽ 475 എണ്ണവും നടത്തിയിരുന്നത് ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഡിഎസ്‌ഐഐഡിസി), ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഡിടിടിഡിസി), ഡൽഹി കൺസ്യൂമർ കോഓപ്പറേറ്റീവ് ഹോൾസെയിൽ സ്റ്റോർ (ഡിസിസിഡബ്ല്യുഎസ്), ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (ഡിഎസ്‌സിഎസ്‌സി) എന്നിവയാണ്. സ്വകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും നടത്തുന്ന മദ്യശാലകളുടെ എണ്ണം 389 ആണ്.
പുതിയ എക്‌സൈസ് നിയമ പ്രകാരം ആകെ 849 മദ്യശാലകൾക്കായിരുന്നു സർക്കാർ അനുമതി നൽകിയത്. ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യശാലകൾ വരുന്ന രീതിയിലായിരുന്നു ഇത്. എന്നാൽ പുതിയ എക്‌സൈസ് നയത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർ വിനയ് കുമാർ സക്‌സേന സിബിഐ അന്വേഷണത്തിന് നിർദേശിച്ചതോടെ ഡൽഹി സർക്കാർ പ്രതിരോധത്തിലായി. ഇതോടെ പഴയ എക്‌സൈസ് നയം പുനഃസ്ഥാപിച്ച് പുതിയ മദ്യവിൽപന നയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഡൽഹി സർക്കാർ.
Comments