വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാതക ചോർച്ചയെ തുടർന്ന് ബോധരഹിതരായ 50 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ അച്യുതപുരത്തെ വസ്ത്രനിർമ്മാണ ശാലയിലാണ് വാതക ചോർച്ചയെ തുടർന്ന് തൊഴിലാളികൾ ബോധരഹിതരായത്. വാതകം ചോർന്നതോടെ ഛർദ്ദിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
സംഭവ സ്ഥലത്ത് ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് എത്തി നിരീക്ഷണം നടത്തിയ ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ടെന്നും പരിസരത്ത് ഒഴിപ്പിക്കൽ നടപടി തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രദേശത്തേയ്‌ക്ക് ആരെയും കടത്തി വിടുന്നില്ല.
കഴിഞ്ഞ ജൂൺ 3 നും സമാനമായ രീതിയിൽ വാതക ചോർച്ച സംസ്ഥാനത്ത് നടന്നിരുന്നു. 200 ലധികം തൊഴിലാളികളെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണുവേദന, തലവേദന, ഛർദ്ദി എന്നിവയെ തുടർന്നാണ് തൊഴിലാളികൾ ബോധരഹിതരായത്. പ്രദേശത്തെ പോറസ് ലബോറട്ടറീസ് യൂണിറ്റിൽ നിന്നാണ് അന്ന് അമോണിയ വാതകം ചോർന്നത്. തുടർന്ന് ലാബ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവുമിട്ടിരുന്നു.
Comments