ന്യൂഡൽഹി : ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പാർലമെന്റിൽ ആരംഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. രാവിലെ 10.15 ഓടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. പശ്ചിമ ബംഗാൾ മുൻ ഗവർണറായ ജഗ്ദീപ് ധൻകറിന് പിന്തുണ കൂടുതലുളളതിനാൽ അദ്ദേഹം തന്നെ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്തി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി പിടി ഉഷയും വോട്ട് ചെയ്തു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും പാർലമെന്റിലെത്തി വോട്ട് രേഖപ്പെടുത്തി.
സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ജാട്ട് നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ജഗ്ദീപ് ധൻകർ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഗവർണറുമാണ് മാർഗരറ്റ് ആൽവ.
എൻഡിഎ ക്യാമ്പിലെ വോട്ടുകളെല്ലാം പൂർണ്ണമായും ജഗ്ദീപ് ധൻകറിന് ലഭിക്കും എന്നത് വ്യക്തമാണ്. എന്നാൽ പ്രതിപക്ഷത്ത് ഇക്കാര്യത്തിലും അഭിപ്രായ വ്യത്യാസം പ്രകടമാണ്. ജനത ദൾ, വൈ എസ് ആർ കോൺഗ്രസ്, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന എന്നിവർ ജഗദീപ് ധൻകറെയാണ് പിന്തുണയ്‌ക്കുന്നത്. കോൺഗ്രസിന് പുറമെ പ്രാദേശിക പാർട്ടിയായ ടി ആർ എസ്, ആം ആദ്മി പാർട്ടി, ജെ എം എം, എ ഐ എം ഐ എം, ഇടത് പാർട്ടികൾ എന്നിവർ മാർഗരറ്റ് ആൽവയ്‌ക്ക് വോട്ട് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
Comments