ഡൽഹി: രാഹുൽ ഗാന്ധിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധിയെ വിമർശിച്ചു കൊണ്ടാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വെയ്‌ക്കുന്നത്. എന്നാൽ ഗുലാം നബി ആസാദിന്റെ രാഷ്‌ട്രീയ മര്യാദ വെളിപ്പെടുത്തുന്നതാണ് പുതിയ പ്രതികരണം. കോൺഗ്രസിനെപ്പറ്റിയും രാഹുൽ ഗാന്ധിയെപ്പറ്റിയുമുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് കോൺഗ്രസിന് നല്ലതും രാഹുൽ ഗാന്ധിയ്‌ക്ക് ദീർഘായുസ്സും ലഭിക്കട്ടെ എന്ന് ആസാദ് പ്രതികരിച്ചിക്കുന്നത്.
താൻ ഉൾപ്പടെയുള്ളവർ രാഹുൽ ഗാന്ധിയെ ഒരു മികച്ച നേതാവാക്കി മാറ്റാൻ ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിൽ താത്പര്യമില്ല. സോണിയ ഗാന്ധിയോടും ഗാന്ധി കുടുംബത്തിലെ അംഗങ്ങളോടും തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ താൻ നൽകിയ നിർദ്ദേശങ്ങളൊന്നും കോൺഗ്രസോ രാഹുൽ ഗാന്ധിയോ വകവെച്ചില്ല. സോണിയാ ഗാന്ധിയോടുള്ള എന്റെ ബഹുമാനം 30 വർഷം മുമ്പുള്ളതുപോലെ തന്നെയാണ്. മകന് തുല്യമായ സ്നേഹമാണ് രാഹുലിനോടുളളതെന്നും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പരിശ്രമിച്ചിരുന്നുവെന്നും ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അഞ്ച് പേജുള്ള രാജി കത്ത് സോണിയാ ഗാന്ധിയ്‌ക്ക് നൽകിയാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. കത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവും അദ്ദേഹം ഉയർത്തിയിരുന്നു. തിരിച്ചുവരനാവാത്ത വിധം രാഹുൽ പാർട്ടിയെ തകർത്തു. കഴിഞ്ഞ എട്ട് വർഷമായി നേതൃത്വം ഗൗരവമില്ലാത്ത ഒരു വ്യക്തിയെ പാർട്ടിയുടെ അമരത്ത് നിർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും പാർട്ടിയ്‌ക്ക് വേണ്ടി ജീവിതം സമർപ്പിച്ച എല്ലാ മുതിർന്ന നേതാക്കളെയും രാഹുൽ അപമാനിച്ചുവെന്നുമാണ് കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
Comments