ലക്‌നൗ: ഗംഗാ നദിയിൽ ബോട്ടിനുള്ളിൽ ഹൂക്കാ പാർലർ നടത്തുകയും മാംസാഹാരം പാകം ചെയ്യുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. പ്രയാഗ്‌രാജ് സ്വദേശികളായ ഹസ്സൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇവർ നടത്തുന്ന ഹൂക്കാ പാർലറിന്റെയും, മാംസാഹാരം പാകം ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
എട്ടംഗ സംഘത്തിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇവർക്കെതിരെ കേസ് എടുക്കാൻ പ്രയാഗ്‌രാജ് പോലീസ് സൂപ്രണ്ട് നിർദ്ദേശം നൽകുകയായിരുന്നു. ഇത് പ്രകാരം എട്ട് പേർക്കെതിരെയും മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരുന്നത്. ബാക്കിയുള്ള ആറ് പേർക്കായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചു.
നാഗവാസുകി ക്ഷേത്രത്തിന്റെ സമീപത്തുവെച്ചായിരുന്നു ഇവർ ചേർന്ന് മാംസം പാകം ചെയ്തത്. ഇത് ക്ഷേത്ര ദർശനത്തിനായി എത്തിയ ചിലരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിൽ നിരവധി പേർ പ്രതിഷേധം പ്രകടിപ്പിച്ച് ചിത്രങ്ങൾ പങ്കുവെച്ചു. സംഭവത്തിൽ ഹിന്ദു വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Comments