ന്യൂഡൽഹി: ഐ ആർ സി ടി സി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. സിബിഐയുടെ ഭാഗം പരിശോധിച്ച പ്രത്യേക കോടതി, തേജസ്വിക്ക് നോട്ടീസ് അയച്ചു.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തെ സംബന്ധിച്ച് തേജസ്വി യാദവ് വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി ഭീഷണിപ്പെടുത്തിയതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.
ഐ ആർ സി ടി സി അഴിമതിക്കേസിൽ തേജസ്വി യാദവിനും അമ്മ റാബറി ദേവിക്കും 2018ലാണ് ജാമ്യം അനുവദിച്ചത്. കേസിൽ 12 പ്രതികൾക്കും രണ്ട് കമ്പനികൾക്കുമെതിരെ അന്വേഷണം തുടരുകയാണ്. റാഞ്ചിയിലും പുരിയിലും രണ്ട് ഐ ആർ സി ടി സി ഹോട്ടലുകൾക്ക് കരാർ നൽകിയത് സ്വകാര്യ കമ്പനികളിൽ നിന്നും കൈക്കൂലി സ്വീകരിച്ചാണ് എന്ന് സിബിഐ കണ്ടെത്തിയിരുന്നു. 2006ൽ, തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരിക്കുമ്പോൾ നടന്ന അഴിമതിയിൽ ഇടനിലക്കാരായി നിന്നത് തേജസ്വി യാദവും റാബറി ദേവിയും ഉൾപ്പെടെയുള്ളവരാണ് എന്നതാണ് കണ്ടെത്തൽ. കൈക്കൂലിയായി ബിഹാർ തലസ്ഥാനമായ പട്നയിൽ ഇവർ മൂന്ന് ഏക്കർ വാണിജ്യ ഭൂമി സ്വന്തമാക്കിയതായും സിബിഐ കണ്ടെത്തിയിരുന്നു.
ഇതേ കേസിൽ കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കുറ്റപത്രം സമർപ്പിച്ചിരുന്നു.
Comments