കൊച്ചി : കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ കടകൾ അടപ്പിച്ചും വാഹനങ്ങളും തടഞ്ഞുമാണ് പോപ്പുലർ ഫ്രണ്ടുകാർ പ്രതിഷേധിച്ചത്. എന്നാൽ പോലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. കച്ചേരിപ്പടിയിലാണ് സംഭവം നടന്നത്.
ദൂരപ്രദേശത്ത് നിന്ന് വന്ന ബസ് തടയാൻ ഇവർ ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് പ്രശ്‌നം ഒഴിവാക്കി. അഞ്ചോളം കടകളും പ്രവർത്തകർ അടപ്പിച്ചു. സമരക്കാരെ പിന്തിരിപ്പിക്കുന്നതിനിടെ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടുകാരുടെ അക്രമങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മാദ്ധ്യമപ്രവർത്തകന് നേരെയും ആക്രമണമുണ്ടായി. ടൈംസ് നൗ ലേഖകന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്.
കടകൾ അടപ്പിച്ച അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇവരെ നോർത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രകടനത്തിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ പോലീസ് പകർത്തിയിട്ടുണ്ട്. ഇത് നിരീക്ഷിച്ച ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടാകും.
രാവിലെ മുതൽ എറണാകുളത്ത് വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ജില്ലയിൽ 16 പേരെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
Comments