ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിന് അധികാരം നഷ്ടപ്പെടുന്ന നിലയിലേക്കെത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സച്ചിൻ പൈലറ്റിനെ പ്രതിഷ്ഠിക്കുകയാണെങ്കിൽ സ്പീക്കർക്ക് രാജിക്കത്ത് നൽകുമെന്ന് എംഎൽഎമാർ ഭീഷണി മുഴക്കി. ഗെഹ്ലോട്ട് പക്ഷത്തെ ചില എംഎൽഎമാരാണ് രാജി ഭീഷണി മുഴക്കിയത്. 92 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഇവർ ്‌വകാശപ്പെടുന്നു.
അശോക് ഗെഹ്ലോട്ട് രാജിവെക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ എംഎൽഎമാരും രോഷാകുലരാണെന്ന് പ്രതാപ് സിംഗ് എംഎൽഎ വ്യക്തമാക്കി. എല്ലാവരും ഈ തീരുമാനത്തിനെതിരെയാണ്. അത് കൊണ്ട് രാജി വെക്കാൻ ആലോചിക്കുന്നു. സ്പീക്കറെ ഉടൻ കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന വേളയിലാണ് ഭീഷണിയുമായി എംൽഎമാർ രംഗത്തെത്തിയത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുന്നതിനായി ഗെഹ്ലോട്ടിന്റെ അനുകൂലികളായ എംഎൽഎമാർ നേരത്തേ യോഗം ചേർന്നിരുന്നു. ഗെലോട്ടിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ച ഇപ്പോൾ വേണ്ടെന്നും അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചർച്ച മതിയെന്നും ഗെഹ്ലോട്ട് പക്ഷം ആവശ്യപ്പെട്ടു.
എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ചാൽ കോൺഗ്രസിന് സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുന്ന അവസ്ഥായാണ്. 92 എംഎൽഎമാർ രാജി വെച്ചാൽ നിയമസഭയുടെ അംഗസഖ്യ 108 ആയി ചുരുങ്ങും. അപ്പോൾ 55 ആകും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗങ്ങളുടെ എണ്ണം. ഇതോടെ 70 എംഎൽഎമാരുള്ള ബിജെപിയ്‌ക്ക് എളുപ്പം ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്താം.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് മുൻപേ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് സച്ചിൻ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നെഹ്‌റു കുടുംബം പദ്ധതിയിടുന്നത്.
Comments