പൂനെ: പൂനെയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ പോപ്പുലർ ഫ്രണ്ട് അക്രമികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി മഹാരാഷ്‌ട്ര പോലീസ്. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ അനധികൃതമായി കൂട്ടം ചേർന്ന 70 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, അനധികൃതമായി സംഘം ചേരൽ, രാജ്യദ്രോഹം, മതസ്പർദ്ധ വളർത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തേ, ഛത്രപതി ശിവാജിയുടെ മണ്ണിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.
‘പാകിസ്താൻ സിന്ദാബാദ്‘ മുദ്രാവാക്യം വിളിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അറിയിച്ചിരുന്നു. മഹാരാഷ്‌ട്രയിലെന്നല്ല, ഇന്ത്യയിൽ എവിടെയും പാകിസ്താന് സിന്ദാബാദ് വിളിക്കാൻ ആരെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതെ വിടുന്ന പ്രശ്നമില്ല. എല്ലാവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഫഡ്നവിസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം ഇന്നും ആവർത്തിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പൂനെ പോലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ ചിലർ മഹാരാഷ്‌ട്രയിൽ സിബിഐക്കും ഇഡിക്കുമെതിരെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ചിലർ മുഴക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്‌ട്ര പോലീസ് കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ്.
Comments