മുംബൈ: അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും. ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ എത്തിയാണ് സിപിഎം, സിപിഐ നേതാക്കൾ പിന്തുണ അറിയിച്ചത്. കമ്മ്യൂണിസ്റ്റ് നേതാക്കളായ മിലിന്ദ് റനാഡെ, പ്രകാശ് റെഡ്ഡി, പ്രകാശ് നർവേകർ, ബാബ സാവന്ത്, വിജയ് ദൽവി, ബബ്ലി റാവത്ത് എന്നിവരാണ് ഉദ്ധവിന്റെ വീട്ടിലെത്തിയത്.
ബിജെപിയെ തോൽപ്പിക്കാൻ ഒപ്പമുണ്ടാകുമെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉദ്ധവിന് ഉറപ്പ് നൽകിയത്. എന്നാൽ മഹാരാഷ്‌ട്രയിൽ തീരെ ദുർബലമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അവസ്ഥ. അതേസമയം, ഷിൻഡെ പക്ഷത്തിനും ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് അന്ധേരി ഈസ്റ്റ്.
‘റെഡ് മങ്കി‘ എന്നാണ് കമ്മ്യൂണിസ്റ്റുകാരെ ബാൽ താക്കറെ വിശേഷിപ്പിച്ചിരുന്നത്. എഴുപതുകളിൽ ശിവസേന പ്രവർത്തകർ കമ്മ്യൂണിസ്റ്റ് നേതാക്കളെ തല്ലിയോടിച്ച സംഭവങ്ങളും താക്കറെയുടെ റെഡ് മങ്കി പ്രയോഗവും ഓർമ്മിപ്പിച്ച് പുതിയ സഖ്യത്തെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. അധികാരത്തിന് വേണ്ടി ഹിന്ദുത്വത്തെ കൈവെടിഞ്ഞ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയ ഉദ്ധവ് താക്കറെ, കമ്മ്യൂണിസ്റ്റുകാർക്കൊപ്പം കൈകോർക്കുന്നതിൽ അതിശയിക്കാനില്ലെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പരിഹാസം. പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത സഖ്യം എന്നും, ഉദ്ധവ്- കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനെ രാഷ്‌ട്രീയ നിരീക്ഷകർ പരിഹസിക്കുന്നു.
Comments