ന്യൂഡൽഹി; കോൺഗ്രസ് അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് മുതിർന്ന നേതാക്കൾ.രാജാജി മാർഗിലെ വസതിയിലെത്തിയാണ് സോണിയ ഗാന്ധി അദ്ദേഹത്തിന് ആശംസകൾ നൽകിയത്. പ്രിയങ്കാ വാദ്രയും സോണിയ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തെ സന്ദർശിച്ച സോണിയ ഗാന്ധിയും പ്രിയങ്കയും ഖാർഗെയ്‌ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം ഖാർഗെയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക വ്യക്തമാക്കി.ചരിത്രപരമായ തിരഞ്ഞെടുപ്പാണെന്നും ഖാർഗെയുടെ അനുഭവസമ്പത്ത് പാർട്ടിയെ നന്നായി സേവിക്കുന്നതിന് സഹായകമാകുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. പാർട്ടിയെ ഭാവിയിൽ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് തരൂരുമായി ചർച്ച ചെയ്തുവെന്ന് ഖാർഗെ വ്യക്തമാക്കി. കോൺഗ്രസിന് വേണ്ടി സോണിയ ഗാന്ധി വലിയ ത്യാഗമാണ് ചെയ്തത്. അവരോടും ഓരോ കോൺഗ്രസ് പ്രവർത്തകനോടും നന്ദി പറയുകയാണെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
എല്ലാവരും പാർട്ടിപ്രവർത്തകരായി തന്നെ പ്രവർത്തിക്കും. പാർട്ടിയിൽ ആരും ചെറുതും, വലുതുമല്ല. ജനാധിപത്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒരുമിച്ച് നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ പോൾ ചെയ്ത 9497 വോട്ടുകളിൽ 7897 വോട്ടുകൾ നേടിക്കൊണ്ടാണ് ഖാർഗെ അദ്ധ്യക്ഷസ്ഥാനത്തെത്തുന്നത്.24 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. 1072 വോട്ടുകളാണ് ശശി തരൂരിന് ലഭിച്ചത്. 416 വോട്ടുകൾ അസാധുവായി.
Comments