ബീജിംഗ്: മുതിർന്ന നേതാവും മുൻ ചൈനീസ് പ്രസിഡന്റുമായ ഹു ജിന്താവോയെ അപമാനിച്ച് ഇറക്കി വിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ അടുത്ത് വന്നിരുന്ന താവോയെ പാർട്ടി ഭാരവാഹികൾ വന്ന് എഴുന്നേൽപ്പിച്ച് വിടുകയായിരുന്നു. ഈ നടപടിക്ക് പാർട്ടി യാതൊരു വിശദീകരണവും നൽകിയിട്ടില്ല.
മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അദ്ധ്യക്ഷനും 2003 മുതൽ 2013 വരെ ചൈനീസ് പ്രസിഡന്റുമായിരുന്നു 79 വയസ്സുകാരനായ ഹു ജിന്താവോ. പാർട്ടി കോൺഗ്രസിനിടെ ഷീ ജിൻ പിംഗിന്റെ അടുത്ത് വന്നിരുന്ന ഹു ജിന്താവോ അദ്ദേഹത്തോട് എന്തോ സംസാരിച്ചു. ഇതിന് നിഷേധ ഭാവത്തിൽ ഷീ ജിൻ പിംഗ് തലയാട്ടി, തൊട്ട് പിന്നാലെയായിരുന്നു പാർട്ടി ഭാരവാഹികൾ എത്തി ഹു ജിന്താവോയെ പിടിച്ചു പുറത്താക്കിയത്. പുറത്ത് പോകാൻ കൂട്ടാക്കാത്ത ജിന്താവോയെ, ഭാരവാഹികൾ നിർബ്ബന്ധിച്ച് പിടിച്ചു പുറത്താക്കുകയായിരുന്നു.
വയോധികനായ മുൻ പാർട്ടി അദ്ധ്യക്ഷനോട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്ത പ്രവൃത്തി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ലോകത്താകമാനം കമ്യൂണിസ്റ്റ് പാർട്ടികളുടെ പൊതുസ്വഭാവമാണ് ഇതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാക്കൾക്കെതിരെ പിൻഗാമികൾ ചേർന്ന് ഗൂഢാലോചന നടത്തുന്നതും ഒടുവിൽ പാർട്ടിയും അധികാരവും കൈപ്പിടിയിൽ ആയ ശേഷം അവരെ അപമാനിച്ച് ഇറക്കി വിടുന്നതും കമ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണ് പ്രതികരണങ്ങൾ.
Comments