ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഎമ്മിന്റെ വെല്ലുവിളി. ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിലപാട്. 68 അംഗങ്ങളാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലുള്ളത്. നവംബര്‍ 12-ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ശക്തരായ നേതാക്കളെ ഇറക്കി ബിജെപി പ്രചരണം നടത്താൻ ഒരുങ്ങുമ്പോഴാണ് സംസ്ഥാനത്ത് ഒരു സ്വാധീനവും ഇല്ലാത്ത സിപിഎമ്മിന്റെ വെല്ലുവിളി.
ഒരു മാസം മുമ്പ് സമാനമായ വെല്ലുവിളിയുമായി ഹിമാചല്‍ പ്രദേശിലെ സിപിഎം ഘടകം രംഗത്തു വന്നിരുന്നു. ഹിമാചൽപ്രദേശിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുമെന്നാണ് അന്ന് സിപിഎം പറഞ്ഞത്. തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥികളെ പരോക്ഷമായി പിന്തുണയ്‌ക്കുമെന്ന് കസുംപ്തി നിയമസഭാ സീറ്റിലെ സിപിഎം സ്ഥാനാർത്ഥിയും ഹിമാചൽ പ്രദേശ് കിസാൻ സഭയുടെ പ്രസിഡന്റുമായ ഡോ.കുൽദീപ് സിംഗ് തൻവാർ വ്യക്തമാക്കിയിരുന്നു.
ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനായി തങ്ങൾ മത്സരിക്കാത്ത നിയമസഭാ സീറ്റുകളിൽ എല്ലാം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെയോ മറ്റ് യോഗ്യരായ സ്ഥാനാർത്ഥികളെയോ പിന്തുണക്കും. കോൺഗ്രസും ബിജെപിയും വോട്ടിന് വേണ്ടി കസുംപ്തിയിലെ ജനങ്ങളെ വിഭജിക്കുകയാണ്. വികസനത്തിന്റെ കാര്യത്തിൽ ഇരു പാർട്ടികളും ചേർന്ന് മണ്ഡലത്തെ പിന്നോട്ടടിച്ചുവെന്നും സിപിഎം പറഞ്ഞിരുന്നു.
Comments