ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിനെതിരെ കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഗെഹ്‌ലോട്ടിനെ മുതിർന്ന മുഖ്യമന്ത്രിയെന്ന് പുകഴ്‌ത്തിയത് കൗതുകകരമാണെന്നും അഭിനന്ദനത്തെ നിസ്സാരമായി കാണാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഗുലാം നബി ആസാദിനെ പ്രശംസിച്ചതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
രാജസ്ഥാനിൽ മംഗാർ ധാം സന്ദർശിച്ച വേളയിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രശംസിച്ചത്. നേരത്തെ ഇത്തരത്തിൽ ഗുലാം നബി ആസാദിനെ പ്രശംസിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് വിട്ടതും പിന്നാലെ പുതിയ പാർട്ടി രൂപീകരിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രശംസിച്ചത് നിസാരമായി കാണരുതെന്ന് പറഞ്ഞത്.
അശോക് ജിയും താനും ഒരുമിച്ച് മുഖ്യമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിമാരിൽ സീനിയർ അദ്ദേഹമായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞത്. ഇപ്പോൾ വേദിയിലിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്് പാർട്ടിയ്‌ക്കെതിരെ എംഎൽഎമാർ കലാപം സൃഷ്ടിച്ചതായും ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്. അച്ചടക്കമില്ലായ്മയ്‌ക്കെതിരെ നടപടിയെടുക്കണമെന്നതാണ് സച്ചിന്റെ ആവശ്യം.
സംഭവത്തിൽ മൂന്ന് എംഎൽഎമാർക്ക് നോട്ടീസ് നൽകിയിരുന്നു. എല്ലാവർക്കും ഒരേ നിയമം ബാധകമായ പഴയപാർട്ടിയാണ് കോൺഗ്രസെന്നും ആര്, എത്ര മുതിർന്ന നേതാവായാലും പുതിയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ തീരുമാനമെടുക്കുമെന്ന് ഉറപ്പുള്ളതായും സച്ചിൻ പറഞ്ഞു.
Comments