മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. മുതിർന്ന സേന നേതാവും ലോക്സഭാംഗവുമായ ഗജാനൻ കീർത്തികാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കൊപ്പം ചേർന്നു. ഇതോടെ, ശിവസേനയുടെ 18 ലോക്സഭാംഗങ്ങളിൽ 13 പേരും ബിജെപി സഖ്യത്തിനൊപ്പമായി.
മഹാരാഷ്‌ട്രയിലെ ശിവസേന എം എൽ എമാരിൽ 56ൽ 40 പേരും നേരത്തേ തന്നെ ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന ബാലാസാഹേബ് ഘടകത്തിൽ ചേർന്നിരുന്നു. ഏകനാഥ് ഷിൻഡെ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ സഖ്യത്തിന്റെ പ്രാധാന്യം ഉദ്ധവ് താക്കറെക്ക് മനസ്സിലാക്കി കൊടുക്കാൻ താൻ ആവത് ശ്രമിച്ചുവെന്നും, ഉദ്ധവിന്റെ നിഷേധാത്മക സമീപനമാണ് തന്നെ ഈ തീരുമാനത്തിൽ എത്തിച്ചതെന്നും ഗജാനൻ കീർത്തികാർ വ്യക്തമാക്കി.
കോൺഗ്രസുമായും എൻസിപിയുമായും കൂട്ട് ചേരാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് ഗജാനൻ കീർത്തികാർ അഭിപ്രായപ്പെട്ടു. രാഹുൽ ശിവാലെ, ഭാവന ഗാവ്ലി, കൃപാൽ തുമാനെ, ഹേമന്ദ് ഗോഡ്സേ, സദാശിവ് ലോഖൺഡേ, പ്രതാപ് റാവു ജാധവ്, ധൈര്യശീൽ മാനെ, ശ്രീകാന്ത് ഷിൻഡെ, ഹേമന്ത് പാട്ടീൽ, രാജേന്ദ്ര ഗാവിത്, സഞ്ജയ് മണ്ഡലിക്, ശ്രീരംഗ് ബാർനെ എന്നിവരാണ് നേരത്തേ ഷിൻഡെ പക്ഷത്ത് ചേർന്ന ശിവസേനയുടെ പാർലമെന്റ് അംഗങ്ങൾ.
Comments