അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ കരിങ്കൊടി വീശി ജനങ്ങൾ. സൂറത്തിലെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ ഒവൈസിയെ ‘മോദി മോദി’ വിളികളോടെയാണ് വേദിയിൽ ഉണ്ടായിരുന്നവർ സ്വീകരിച്ചത്.
തിരഞ്ഞെടുപ്പിൽ സൂറത്ത് ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എഐഎംഐഎം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ഒവൈസി. മുൻ എം.എൽ.എ വാരിഷ് പത്താനൊപ്പമാണ് ഒവൈസി വേദിയിലേക്കെത്തിയത്. ഒവൈസി വേദിയിൽ കയറിയ ഉടനെ അവിടെ ഉണ്ടായിരുന്ന മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള യുവാക്കൾ പ്രധാനമന്ത്രിയുടെ പേര് ഉറക്കെ വിളിക്കുകയായിരുന്നു. ഒവൈസിയുടെ സന്ദർശനത്തിന്റെ പ്രതിഷേധ സൂചകമായി ഇവർ കരിങ്കൊടി കാണിക്കുകയും ചെയ്തു.
ഒവൈസി സഞ്ചരിച്ച വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായെന്ന് എഐഎംഐഎം വക്താവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ, അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഏതാനും സീറ്റുകളിൽ മാത്രമാണ് എഐഎംഐഎം അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments