തിരുവനന്തപുരം: ഗവർണറുടെ തന്തയ്ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണെന്നും നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗമാണെന്നും മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ.
എസ് എഫ് ഐക്കാർ ഗവർണറുടെ തന്തയ്ക്ക് വിളിച്ചതും മന്ത്രി ബിന്ദു അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം സംസ്കൃത കോളേജ് കവാടത്തിൽ എസ് എഫ് ഐക്കാർ അസഭ്യ ബാനർ എഴുതി പ്രദർശിപ്പിച്ചത് സത്യാനന്തര സംസ്കാരശീലത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പരിഹസിച്ചു. ഇത് കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന് യോഗ്യമായ കാര്യമായതിനാലാണ് മന്ത്രിക്ക് അത് രസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐക്കാരുടെ ബാനറിന്റെ അടിയിലൂടെയാണ് മന്ത്രി കോളേജിൽ എത്തിയത്. എന്നാൽ ഈ ഹീനകൃത്യത്തെ അപലപിക്കണം എന്ന് മന്ത്രിക്കു തോന്നിയില്ല എന്ന് മാത്രമല്ല “കുട്ടികളുടെ അവിവേകം” എന്ന് പറഞ്ഞു ഈ ഹീനകൃത്യത്തെ ലഘൂകരിക്കാനും മന്ത്രി മറന്നില്ല. എസ് എഫ് ഐക്കാർ അവിവേകികളാണ് എന്നാണ് മന്ത്രി പറഞ്ഞതിന്റെ വ്യംഗ്യം. അതുകൊണ്ട് അവർക്ക് എന്ത് ചെറ്റത്തരവും ചെയ്യാം എന്നും അതിനർത്ഥമുണ്ടെന്നും ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
വിയോജിക്കുന്നവരെ തല്ലിയൊതുക്കുക, പുലഭ്യം പറയുക, പ്രിൻസിപ്പലിന്റെ കസേര കത്തിക്കുക, പ്രിൻസിപ്പലിന്റെ പ്രതീകാത്മക ശവദാഹം നടത്തുക, ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാനെ വഴിയിൽ വെച്ച് കരണകുറ്റിക്കടിച്ചു വീഴ്‌ത്തുക എന്നിങ്ങനെയുള്ള അവിവേകങ്ങൾ അവർ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത് കുട്ടികളുടെ ശീലമായിട്ടാണ് മന്ത്രി കാണുന്നത്. ഇതിലൊന്നും എസ് എഫ് ഐക്കാരിയായി രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ബിന്ദു ടീച്ചർക്ക് തെറ്റ് കാണാനും കഴിയില്ല. അതാണ് ടീച്ചറുടെ അവിവേകമെന്നും ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
പുലയാട്ടിന്റെയും പുലഭ്യത്തിന്റെയും കാര്യത്തിൽ എല്ലാ കമ്മ്യൂണിസ്റ്റുകാരും ഒരു പോലെയാണ്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വിയോജിക്കുന്നവർ വർഗ ശത്രുക്കളാണ്. അവർ കൊല്ലപ്പെടേണ്ടവരുമാണ്.
ഇപ്പോൾ, കമ്മ്യൂണിസ്റ്റുകാരുടെ മുഖ്യശത്രു ഗവർണറാണ്. സർവകലാശാല സംബന്ധമായി ഉണ്ടായ സുപ്രീം കോടതി വിധി കമ്മ്യൂണിസ്റ്റുകാർക്ക് അനുകൂലമല്ല. അതുകൊണ്ടു കോടതി വിധി നടപ്പാക്കരുത് എന്നാണ് കമ്മ്യൂണിസ്റ്റുകാർ പറയുന്നത്. ഗവർണർ പറയുന്നത് സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്, അത് നടപ്പിലാക്കേണ്ടത് തന്റെ കടമയാണ് എന്നാണ്. ഇത് കമ്മ്യൂണിസ്റ്റുകാർക്ക് സമ്മതമല്ല. സർവകലാശാലകളിൽ വി സിമാർ, പി വി സിമാർ, അദ്ധ്യാപകർ എന്നിവരെയെല്ലാം തന്നിഷ്ടപ്രകാരം നിയമിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ ശീലമാണ്; അവരുടെ അവകാശമാണ്. ഏതു പദവി നേടാനുമുള്ള പ്രാഥമിക യോഗ്യത പാർട്ടി അനുഭാവി, പാർട്ടി അംഗം, പാർട്ടി നേതാവ്, നേതാവിന്റെ ഭാര്യ, അവരുടെ ബന്ധുക്കൾ എന്നിവരിൽ ആരെങ്കിലും ആയിരിക്കുക എന്നതാണ്. അതുകൊണ്ടു പാർട്ടിക്കു വേണ്ടി കുഴിവെട്ടാൻ നടന്നാലും അത് അദ്ധ്യാപന പരിചയമായി കണക്കാക്കും. അങ്ങിനെ പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കുമെല്ലാം സർവകലാശാലയിൽ ജോലി കൊടുക്കും. അതിനെ ആര് എതിർത്താലും എതിർത്തവരെ തട്ടും.
ഗവർണർ ഈ പാർട്ടി നയത്തെ എതിർക്കുന്നു. അതുകൊണ്ടു ഗവർണറെ തട്ടണം. നിരക്ഷര ഗ്രാമീണന്റെ വായ്‌മൊഴി വഴക്കവുമായി ഈ ആവശ്യം നിറവേറ്റാൻ എം എം മണി ഇറങ്ങി കളിക്കുന്നുണ്ട്. ഈ മാന്യൻ പറയുന്ന തെറി അഭിഷേകത്തെയാണ് വായ്‌മൊഴിവഴക്കം എന്ന് പറയുന്നത്. ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റു ബുദ്ധി ജീവികളും വായ്‌മൊഴിവഴക്കം തന്നെ പറയും; അല്ലെങ്കിൽ പറയിപ്പിക്കും. അവർക്കും വലുത് പാർട്ടി തന്നെ. സർവം തികഞ്ഞ പ്രസ്ഥാനമാണ് പാർട്ടി. പാർട്ടിക്ക് സ്വന്തമായി പോലീസുണ്ട്, കോടതിയുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുണ്ട്. പാർട്ടി പി എസ് സിയുണ്ട്. അതിന്റെ ചെയർമാനാണ് ആനാവൂർ നാഗപ്പൻ നായർ. പാർട്ടിക്കു സ്വന്തമായി ബലാത്സംഗികളുണ്ട്. ബലാത്സംഗത്തിന്റെ തീവ്രത പരിശോധിക്കാൻ സംവിധാനമുണ്ട്. അതിൽ പരിചയ സമ്പന്നരായ നേതാക്കളുണ്ട്. ആകെ കുറവുള്ളത് ഒരു ഗവർണറുടേതാണ്. അതുകൊണ്ട് ഭരണഘടന പറയുന്ന ഗവർണറെ വേണ്ട എന്നാണ് പാർട്ടി നിലപാടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ എസ് രാധാകൃഷ്ണൻ പരിഹസിച്ചു.
Comments